വീട്ടുവാടക നല്‍കാന്‍ പണമില്ല; മകളെ വീട്ടുടമയുടെ മകനു വിവാഹം ചെയ്തു നല്‍കി

child-marriage

ഹൈദരാബാദ്: വാടക നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് കൗമാരക്കാരിയായ മകളെ വീട്ടുടമയുടെ മകന് വിവാഹം ചെയ്തു നല്‍കി. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടെ പെണ്‍കുട്ടിയെ നാടകീയമായി രക്ഷപ്പെടുത്തുയും ചെയ്തു. അടുത്തിടെ നടന്ന പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഉന്നതവിജയം സ്വന്തമാക്കിയ പെണ്‍കുട്ടിയെയാണു മാതാപിതാക്കള്‍ തിടുക്കത്തില്‍ വിവാഹം ചെയ്തു നല്‍കിയത്.

ശാരീരിക ദൗര്‍ബല്യമുള്ള രമേശ് ഗുപ്ത യുവാവിനാണ് പതിനഞ്ചുകാരിയെ വിവാഹം ചെയ്തു നല്‍കിയത്. രമേശിന്റെ പിതാവ് ചെന്നയ്യയുടെ വീട്ടിലാണ് ഒഡീഷയില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളായ പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്.

പണമില്ലാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി കുടുംബം വീട്ടുടമയ്ക്കു വാടക നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് തന്റെ മകനായ രമേശിനു പെണ്‍കുട്ടിയെ വിവാഹം ചെയ്തു നല്‍കാന്‍ ചെന്നയ്യ ആവശ്യപ്പെട്ടു. തീരുമാനം മറിച്ചാണെങ്കില്‍ വാടക മുഴുവനായി നല്‍കേണ്ടിവരുമെന്നും ചെന്നയ്യ പറഞ്ഞു. ഇതേതുടര്‍ന്നാണു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിനു തയാറായത്.

കഴിഞ്ഞ ദിവസം സമീപത്തെ ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ നടക്കവെ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ശിശുക്ഷേമ കേന്ദ്രത്തിലേക്കു മാറ്റി. വരനും ഇദ്ദേഹത്തിന്റെ മാതാവിനും പിതാവിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അതേസമയം, പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ രമേശിനു വിവാഹം ചെയ്തു നല്‍കാമെന്നു തങ്ങള്‍ ചെന്നയ്യയ്ക്കു വാക്കു നല്‍കിയിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് ഊര്‍മിള പറഞ്ഞു.

Top