രാജ്യത്തെ ഞെട്ടിച്ച ഹൈദരാബാദ് കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തെലങ്കാനയിലെ ദേശീയപാതയോരത്ത് നിന്നും വെറ്റിനറി ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രാജ്യം പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നതിനിടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രംഗാ റെഡ്ഡി ജില്ലയിലെ ഷംഷാബാദില്‍ ജോലി ചെയ്തിരുന്ന യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി മൃതദേഹം കത്തിക്കുകയായിരുന്നു.

നാല് പേരെയാണ് സൈബരാബാദ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാനപ്രതി 25കാരന്‍ മുഹമ്മദ് ആരിഫ്, കൂട്ടാളികളായ ജോലു ശിവ, ജോലു നവീന്‍, ചിന്താകുന്ത ചെന്നകേശവുളു എന്നിവരാണ് പിടിയിലായത്. പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് ഡോക്ടറെ പീഡിപ്പിച്ചതെന്ന് സൈബരാബാദ് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മദ്യപിക്കുന്നതിന് ഇടെയാണ് പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി സ്‌കൂട്ടറിന്റെ വീല്‍ പഞ്ചറാക്കുകയും ചെയ്തു. ഷംഷാബാദ് ടോള്‍ പ്ലാസയ്ക്ക് സമീപം മദ്യപിക്കവെയാണ് ഡോക്ടര്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഇവര്‍ ശ്രദ്ധിച്ചത്. നവീനാണ് സ്‌കൂട്ടര്‍ പഞ്ചറാക്കിയത്. രാത്രി 9.18ന് സ്‌കൂട്ടര്‍ എടുക്കാന്‍ വരുമ്പോഴാണ് ടയര്‍ പഞ്ചറായെന്ന് യുവതി ശ്രദ്ധിച്ചത്. ജോലു ശിവ സ്‌കൂട്ടര്‍ നന്നാക്കാന്‍ ബലം പ്രയോഗിച്ച് കൊണ്ടുപോകുകയും കടകള്‍ അടച്ചതായി തിരികെ വന്ന് അറിയിക്കുകയുമായിരുന്നു.

ഇതിന് ശേഷം പ്രതികള്‍ യുവതിയെ പീഡനത്തിന് ഇരയാക്കി. കൃത്യത്തിനിടെ മുഖവും, മൂക്കും അടച്ചുപിടിച്ചതോടെയാണ് ഇവര്‍ മരിച്ചത്, പോലീസ് പറഞ്ഞു. പ്രതികള്‍ പെട്രോള്‍ വാങ്ങിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. ഡോക്ടറുടെ മൃതദേഹം കിടന്നതിന് അല്‍പ്പം മാറി മറ്റൊരു സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കൂടി കണ്ടെത്തിയതോടെ ജനരോഷം ഉയരുകയാണ്.

Top