ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് എഫ് സിക്ക് ജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റിഡിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഹൈദരബാദിന്റെ ജയം. ജാവിയര്‍ സിവേറിയോ രണ്ട് ഗോള്‍ നേടി. ബോര്‍ജ ഹെരേര, ഒഡൈ ഒനൈന്‍ഡിയ, ജോയല്‍ ചിയാനിസെ എന്നിവരാണ് ഹൈദരാബാദിന്റെ മറ്റ് ഗോളുകൾ നേടിയത്. മത്സരത്തിൽ ഒരു സെല്‍ഫ് ഗോളും പിറന്നു. ആരോണ്‍ ഇവാന്‍സിന്റെ വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍. ആദ്യ നാല് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 12 മത്സരങ്ങളില്‍ 28 പോയിന്റാണ് അവര്‍ക്കുള്ളത്. നോര്‍ത്ത് ഈസ്റ്റ് ഇത്രയും മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി അവസാന സ്ഥാനത്താണ്.
ഹൈദരാബാദിന്റെ സമ്പൂര്‍ണ ആധിപത്യം കണ്ട മത്സരമായിരുന്നു പൂര്‍ത്തിയായത്. എട്ടാം മിനിറ്റില്‍ സിവേറിയോയിലൂടെ ഹൈദരാബാദ് അക്കൗണ്ട് തുറന്നു. ബോര്‍ജ ഹെരേരയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. 24-ാം മിനിറ്റില്‍ ഹെരേര രണ്ടാം ഗോള്‍ നേടി. നിഖില്‍ പൂജാരിയാണ് ഇത്തവണ സഹായം നല്‍കിയത്. 30-ാം മിനിറ്റില്‍ ആധിപത്യമുറപ്പിച്ച് ഹൈദരാബാദ് മൂന്നാം ഗോളും നേടി. ഒനൈന്‍ഡിയയാണ് വല കുലുക്കിയത്. 36-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ തിരിച്ചടിച്ചു. ഇവാന്‍സിന്റെ ഗോളിന് വഴിയൊരുക്കിയത് പ്രഗ്യാന്‍ ഗോഗോയ്. ആദ്യപാതി 3-1ന് അവസാനിച്ചു.
73-ാം മിനിറ്റില്‍ സിവേറിയോ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ഇത്തവണ മുഹമ്മദ് യാസിറാണ് ഗോളിലേക്കുള്ള വഴി തെളിയിച്ചത്. 77-ാം മിനിറ്റില്‍ ചിയാനിസെയിലൂടെ അഞ്ചാം ഗോള്‍. ഹാളിചരണ്‍ നര്‍സാരിയാണ് പന്തെത്തിച്ചുകൊടുത്തത്. 80-ാം മിനിറ്റില്‍ ഗൗരവ് ബോറയുടെ സെല്‍ഫ് ഗോള്‍ നോര്‍ത്ത് ഈസ്റ്റിനെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിവിട്ടു. നാളെ ഈസ്റ്റ് ബംഗാള്‍, ബംഗളൂരു എഫ്‌സിയെ നേരിടും.