യുപിയിൽ കുളത്തിലെറിഞ്ഞ 2 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ജീവന്‍ പിടിച്ച് നിര്‍ത്തി ‘കുളവാഴ’

ബറേലി: ഒരു ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ 20 അടി ആഴമുള്ള കിണറില്‍ നിന്ന് രക്ഷിച്ച് ഒരാഴ്ച പിന്നിടും മുന്‍പ് കുളത്തില്‍ നിന്ന് രക്ഷിച്ചത് രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ. അജ്ഞാതര്‍ കുളത്തിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് കുളത്തിലുണ്ടായിരുന്ന കുളവാഴയില്‍ തല ഉടക്കി കിടന്നതാണ് പെണ്‍കുഞ്ഞിന് രക്ഷയായത്. ബറേലിയിലെ ഖത്വാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.

കഴുത്തോളം വെള്ളത്തില്‍ കുഞ്ഞ് കുളത്തില്‍ കിടക്കുന്നതായി പ്രദേശവാസിയാണ് നാട്ടുകാരുടേയും പൊലീസിന്റേയും ശ്രദ്ധയില്‍പ്പെടുത്തുന്നത്. കുളവാഴകള്‍ നിറഞ്ഞ കുളത്തിലേക്കായിരുന്നു അജ്ഞാതര് കുഞ്ഞിനെ എറിഞ്ഞത്. കുളത്തിന്റെ കരയില്‍ നിന്ന് 15 അടിയോളം അകലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുളത്തില്‍ നിന്ന് രക്ഷിച്ച കുഞ്ഞിനെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നാലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന് പ്രത്യക്ഷത്തില്‍ പരിക്കുകളില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുന്‍ ഗ്രാമമുഖ്യന്‍ കൂടിയായ വക്കീല്‍ അഹമ്മദാണ് കുളത്തില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസിനെ വിവരമറിയിച്ച ശേഷം കുഞ്ഞിനെ ഇയാള്‍ ഇറങ്ങി എടുക്കുകയായിരുന്നു. കുളവാഴയില്‍ മൂടിയ നിലയിലുള്ള കുഞ്ഞിന്റെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കുട്ടിയുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കുളവാഴയില്‍ തങ്ങി നിന്നതെന്നാണ് മേഖലയില് എഎസ്പി രാജ്കുമാര്‍ അഗര്‍വാള്‍ വിശദമാക്കുന്നത്.

72 മണിക്കൂര്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഹാജരാവാനായി നല്‍കിയിട്ടുണ്ടെന്നും അതിനോടകം മാതാപിതാക്കള്‍ എത്തിയില്ലെങ്കില്‍ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിന് ഗംഗ എന്നാണ് പേര് നല്‍കിയിട്ടുള്ളത്.

Top