മദ്യപിക്കാന്‍ പണം നല്‍കിയില്ല ; ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം

ആലപ്പുഴ : ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ പുന്നപ്ര സ്വദേശി ബൈജുവിന് ജീവപര്യന്തവും പിഴയും ശിക്ഷ. ആലപ്പുഴ അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

പിഴയായി പ്രതി ബൈജു രണ്ട് ലക്ഷം രൂപ മക്കള്‍ക്ക് നല്‍കണം. പിഴ നല്‍കിയില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

2012 ഒക്ടൊബര്‍ 17ന് ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മദ്യപിക്കാന്‍ ഭാര്യ മിനിയോട് ബൈജു ആവര്‍ത്തിച്ച് പണം ആവശ്യപ്പെട്ടിട്ടും മിനി പണം നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ബൈജു പ്രകോപിതനായി കൈക്കോടാലി വച്ച് മിനിയെ തലങ്ങും വിലങ്ങും വെട്ടി. മിനിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ ബൈജു ഓടി രക്ഷപ്പെടുകയായിരുന്നു.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടേയും മറ്റ് സാക്ഷിമൊഴികളുടേയും തൊണ്ടിമുതലിന്റേയും അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 21 സാക്ഷികളെയാണ് വിസ്തരിച്ചത്.

Top