വിദേശത്ത് പോകുന്നതിനെചൊല്ലി തര്‍ക്കം ; ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. മാള സ്വദേശി ഇമ്മാനുവേല്‍, ഭാര്യ മേഴ്‌സി എന്നിവരാണ് മരിച്ചത്. അമേരിക്കയിലുള്ള മകളുടെ അടുത്തേയ്ക്ക് ഭാര്യ പോകുന്നതിനെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിന് കാരണം.

പാല്‍വിതരണത്തിന് എത്തിയ യുവാവാണ് ഇമ്മാനുവേല്‍ തൂങ്ങിമരിച്ചതായി കാണുന്നത്. ഇയാള്‍ ബന്ധുക്കളേയും പൊലീസിനേയും വിവരമറിയിച്ചു. പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മേഴ്‌സിയുടെ മൃതദേഹം കണ്ടെത്തിയത്. ആന്ധ്ര പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു ഇമ്മാനുവേല്‍ . ഭാര്യ മേഴ്‌സി ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായിരുന്നു. ഇരുവരും സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.

പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ വാടകവീട്ടിലായിരുന്നു താമസം. ഇവരുടെ നാലു പെണ്‍മക്കളില്‍ മൂന്നു പേരും വിവാഹിതരായി. ഇളയ മകള്‍ ബംഗ്ലുളുരൂവില്‍ ഐ.ടി. ഉദ്യോഗസ്ഥയാണ്. അമേരിക്കയിലുള്ള മൂത്ത മകളുടെ അടുത്തേയ്ക്കു മേഴ്‌സി പോകുന്നത് ഇമ്മാനുവേല്‍ വിലക്കിയിരുന്നു. ഇതേചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയെ വെട്ടുക്കത്തി കൊണ്ടു വെട്ടി. ഭാര്യ മരിച്ചു വീഴുന്നതു കണ്ട ഇമ്മാനുവേല്‍ ആത്മഹത്യാക്കുറിപ്പെഴുതി വീട്ടില്‍ തൂങ്ങിമരിച്ചതാണെന്ന് പൊലീസ് പറയുന്നു.

കുടുംബവഴക്കോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകാതിരിക്കെ, പെട്ടെന്നുണ്ടായ പ്രകോപനമായിരിക്കാം ദാരുണ സംഭവത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.

Top