ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് ഒളിവില്‍

murder

തൃപ്പൂണിത്തുറ: പിണങ്ങിപ്പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ റോഡില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ഭാര്യയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു. ഉദയംപേരൂരില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഉദയംപേരൂര്‍ മാങ്കായിക്കടവ് ചാത്തമ്മല്‍ ഷാജിയുടെയും സിന്ധുവിന്റെയും മകള്‍ ശ്രീലക്ഷ്മി (23)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയുടെ പുറത്ത്‌ രണ്ട് കുത്തും നെഞ്ചില്‍ ഒരു കുത്തും തലയ്ക്ക് വെട്ടും ഏറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവ് തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയില്‍ ‘അച്ചു’ എന്ന് വിളിക്കുന്ന അഖിലിനെ (26) പൊലീസ് അന്വേഷിച്ച് വരികയാണ്. ഇഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഒരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് അഖില്‍ റിമാന്‍ഡിലായിരുന്നു.

മാങ്കായിക്കടവ് ഒട്ടുവള്ളില്‍ റോഡില്‍ വെച്ച് ഇയാള്‍ ശ്രീലക്ഷ്മിയുമായി വാക്കേറ്റം ഉണ്ടാകുകയും തുടര്‍ന്ന് പിന്നില്‍ നിന്ന് കുത്തുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. യുവതിയുടെ കരച്ചില്‍ കേട്ട് ഒരാള്‍ ഓടിയെത്തിയപ്പോഴേക്കും അഖില്‍ കടന്നുകളഞ്ഞു. ഉദയംപേരൂര്‍ പൊലീസാണ് ശ്രീലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചത്. മജിസ്ട്രേറ്റ് യുവതിയുടെ മൊഴി എടുത്തിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

Top