സ്ത്രീധന തുക ലഭിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റു

kidny

മുര്‍ഷിദാബാദ്: പശ്ചിമ ബംഗാളില്‍ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റു. റിതാ സര്‍ക്കാര്‍ എന്ന 28കാരിയുടെ വൃക്കയാണ് റിത അറിയാതെ തന്നെ ഭര്‍ത്താവ് വിറ്റത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹത്തിന് രണ്ടു ലക്ഷം രൂപയാണ് ഭര്‍ത്താവ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ യുവതിയുടെ കുടുംബത്തിന് ഇത്രയും തുക നല്‍കാനായില്ല. ഇക്കാര്യം പറഞ്ഞ് ഇയാള്‍ ഭാര്യയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു.

ഇതിനിടെ രണ്ട് വര്‍ഷത്തോളം റിതയ്ക്ക് വയറുവേദന ഉണ്ടായി. ഇതേ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ നഴ്‌സിങ്ങ് ഹോമില്‍ ഭാര്യയെ പ്രവേശിപ്പിച്ചു. എന്നാല്‍, അപ്പന്‍ഡിക്‌സ് ആണെന്നും ഉടന്‍തന്നെ ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ശസ്ത്രക്രിയക്ക് സമ്മതിച്ചത്.

അതേസമയം, ശസ്ത്രക്രിയ നടത്തിയ വിവരം പുറത്തു പറയരുതെന്ന് റിതയോട് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയതിന് ശേഷവും വയറ് വേദന വിട്ട് മാറാത്തതിനെ തുടര്‍ന്ന് പരിശോധനക്കായി ആശുപത്രിയില്‍ പോകണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് തയ്യാറായില്ല.

ഇതിനിടയില്‍ റിതയുടെ മാതാപിതാക്കള്‍ അവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജില്‍ കാണിച്ചപ്പോഴാണ് വലതു വൃക്ക നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് റിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ മുര്‍ഷിദാബാദ് പൊലീസ് റെയ്ഡ് നടത്തി. ചത്തീസ് ഗഢിലെ വ്യാപാരിക്കാണ് വൃക്ക വിറ്റതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

Top