ചായ കൊണ്ടുവരാന്‍ താമസിച്ചതിന്റെ പേരില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്

ഡല്‍ഹി: രാവിലെ ചായ കൊണ്ടുവരാന്‍ താമസിച്ചതിന്റെ പേരില്‍ 52 കാരന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ദില്ലിക്ക് സമീപം ഗാസിയാബാദിലെ ഭോജ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. 50കാരിയായ സുന്ദരി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താന് ധരംവീര്‍ അറസ്റ്റിലായി. ചായ ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സുന്ദരിയുടെ കൊലക്ക് കാരണമായത്.

രാവിലെ ചായ കൊണ്ടുവരാന്‍ താമസിക്കുമെന്ന പറഞ്ഞ ഭാര്യയുമായി പ്രതി വഴക്കുണ്ടാക്കി. വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഈ സമയം, ദമ്പതികളുടെ നാല് മക്കള്‍ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിലവിളി കേട്ട് അയല്‍വാസികളാണ് വീട്ടിലേക്ക് എത്തിയത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് അയല്‍വാസികള്‍ കണ്ടത്. തുടര്‍ന്ന് ലോക്കല്‍ പൊലീസില്‍ വിവരമറിയിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പിന്നില്‍ നിന്ന് കഴുത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി) ഗ്യാന്‍ പ്രകാശ് റായ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായും അദ്ദേഹം പറഞ്ഞു.

Top