ലഖ്നൗവില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു: ഭാര്യ അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗജ്റൗള മേഖലയിലെ ശിവനഗര്‍ സ്വദേശിയായ 55 കാരനായ രാം പാലിനെയാണ് ഭാര്യ ദുലാരോ ദേവി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷം മഴു ഉപയോഗിച്ച് അഞ്ച് കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയ ശേഷം കനാലില്‍ തള്ളുകയായിരുന്നു.

ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം സമീപത്ത് താമസിച്ചിരുന്ന മകന്‍ സണ്‍ പാലാണ് പിതാവ് രാംപാലിനെ കാണാനില്ലെന്ന് ആദ്യം അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രാം പാലിന്റെ ഭാര്യ ദുലാരോ ദേവി കുറച്ചു ദിവസങ്ങളായി ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ദുലാരോ ദേവി ഗ്രാമത്തില്‍ തിരിച്ചെത്തിയത്. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിതോടെ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ദുലാരോ ദേവി താനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന രാംപാലിനെ കൊലപ്പെടുത്തിയതായി ഭാര്യ പൊലീസിനോട് പറഞ്ഞു.

പുതപ്പും കയറും ഉപയോഗിച്ച് രാപാലിനെ കട്ടിലില്‍ കെട്ടിയിട്ടു. പിന്നീട് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. മഴു ഉപയോഗിച്ച് തന്നെ ശരീരഭാഗം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി സമീപത്തെ കനാലിലേക്ക് വലിച്ചെറിഞ്ഞതായും യുവതി പൊലീസിനോട് പറഞ്ഞു. കനാലില്‍ നിന്നും രാംപാലിന്റെ ശരീരഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, മരിച്ചയാളുടെ രക്തം പുരണ്ട വസ്ത്രങ്ങളും മെത്തയും കനാലില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ വിശദമായ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന് മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Top