കുടുംബ വഴക്കിനെത്തുടർന്ന് വീടുവിട്ടുപോയ ഭാര്യയെ ഫോൺ വിളിച്ചശേഷം ഭർത്താവ് ജീവനൊടുക്കി

താനെ : കുടുംബ വഴക്കിനെത്തുടർന്ന് വീടുവിട്ടുപോയ ഭാര്യയെ ഫോൺ വിളിച്ചശേഷം ഭർത്താവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഡോംബിവ്‌ലി സ്വദേശിയായ 41 കാരനായ സുധാകർ യാദവ് ആണ് ആത്മഹത്യ ചെയ്തത്. ഡിസംബർ 20ന് ആണ് ഇയാള്‍ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ഡിസംബർ 19ന് സുധാകർ യാദവും ഭാര്യ സഞ്ജനയും തമ്മിൽ വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ സഞ്ജന വീടുവിട്ടിറങ്ങി.

താനെയ്ക്കടുത്തുള്ള ദിവയിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്കാണ് ഭർത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ സഞ്ജന പോയത്. പിറ്റേദിവസം രാവിലെ പത്ത് മണിയോടെ സുധാകർ സഞ്ജനയെ മൊബൈൽ ഫോണിൽ വിളിച്ചു. മുംബൈയിലെ കുർലയിൽ ജോലിചെയ്യുകയായിരുന്ന സഞ്ജന ജോലിക്കായി പോകവേയാണ് സുധാകറിന്റെ ഫോൺ വിളിയെത്തുന്നത്. ശബ്ദം കേള്‍ക്കാനാണെന്നും രണ്ട് മിനിറ്റ് സംസാരിക്കണമെന്നും സുധാകർ ഭാര്യയോട് പറഞ്ഞു. അൽപ്പസമയം ഫോണിൽ സംസാരിച്ച് ഇയാള്‍ കോള്‍ കട്ട് ചെയ്തു. ഇതിന് പിന്നാലെ തന്റെ വാട്ട്സ്ആപ്പിൽ കഴുത്തിൽ കുരുക്കിട്ട് തൂങ്ങാനൊരുങ്ങുന്ന സുധാകറിന്റെ ഫോട്ടോ ലഭിച്ചതായി സഞ്ജന പറഞ്ഞു.

ഭാര്യയെ വിളിച്ച ശേഷം ആത്മഹത്യ ചെയ്യാനായി കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന ഫോട്ടോ വാട്ട്സ്ആപ്പിൽ അയച്ചുനൽകി സുധാകർ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഞ്ജന ഉടൻ തന്നെ അയൽവാസികളെ വിളിച്ച് വീട്ടിൽ ഭർത്താവിനെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവർ അന്വേഷിച്ചെത്തിയപ്പോൾ വീട് അകത്തു നിന്നും പൂട്ടിക്കിടക്കുകയായിരുന്നു. പലവട്ടം വിളിച്ചിട്ടും സുധാകർ വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികൾ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറിയപ്പോഴാണ് സുധാകർ യാദവിനെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ വിഷ്ണു നഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്താണ് ജീവനൊടുക്കാൻ കാരണമെന്നത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Top