ഹൈദരാബാദ് : അവിഹിതബന്ധം സംശയിച്ച് ഭാര്യയുടെ തലയറുത്ത് യുവാവ്. തെലങ്കാന സങ്കര്‍റെഡ്ഡി സ്വദേശി ജുറു സായില്ലു എന്നയാളാണ് ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയത്. ശേഷം ഇയാൾ സ്വന്തം ഭാര്യയുടെ തല കാമുകനെന്ന് സംശയിക്കുന്ന ആളിന്റെ വീടിന് മുൻപിൽ കൊണ്ട് വെച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അംശമ്മ എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 35 വയസ്സായിരുന്നു. കോടാലി ഉപയോഗിച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം ഭാര്യയുടെ ഛേദിച്ച തല ടൂവിലറില്‍ വച്ച് അഞ്ചു കിലോമീറ്ററാണ് ഇയാള്‍ യാത്ര ചെയ്തത്. അംശമ്മയുടെ ശരീരം വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നും തുടര്‍ന്ന് പ്രതി തന്നെ വന്ന് കീഴടങ്ങുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സായില്ലു സംശയിച്ചിരുന്നു. ഇതേതുടർന്ന് ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. കൃത്യം നടന്ന ദിവസവും ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഇതേച്ചൊല്ലി രൂക്ഷമായ തര്‍ക്കം ഉണ്ടായി. ദേഷ്യം വന്ന സായില്ലു ഒരു കോടാലിയെടുത്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു.