ധൻപുർ: ഭാര്യയെ മതം മാറാൻ നിർബന്ധിച്ചതിന് ഭർത്താവിനെ അറസ്റ്റു ചെയ്ത് മധ്യപ്രദേശ് പൊലീസ്. ഈ വിവരം പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ടത് ധൻപുർ എസ്പി ഭരത് ദുബെ ആണ്. ഹിന്ദുവായ യുവതിയും മുസ്ലിമായ ഭർത്താവ് ഇർഷാദ് ഖാനും 2018 മുതൽ ഒരുമിച്ച് കഴിയുന്നവരാണ്. ഭർത്താവ് തന്നെയും തന്റെ കുടുംബാംഗങ്ങളെയും ഉറുദു, അറബി ഭാഷകൾ പഠിച്ചെടുക്കണം എന്നും, ഇസ്ലാമിക സംസ്കാരം സ്വീകരിക്കണം എന്നും പറഞ്ഞുകൊണ്ട് മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് യുവതി പരാതിയിൽ പറയുന്നത്.
യുവാവിനെ അറസ്റ്റു ചെയ്തിട്ടുള്ളത് 1968 -ലെ മധ്യപ്രദേശ് മത സ്വാതന്ത്ര്യ നിയമപ്രകാരമാണ്. മധ്യപ്രദേശിന് പുറമെ, ബിജെപി അധികാരത്തിലുള്ള അസം,കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങൾ കൂടി നിർബന്ധിച്ചുള്ള മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നതിനിടെയാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടുള്ളത്. ഉത്തർ പ്രദേശിൽ നിർബന്ധിച്ചുള്ള മതം മാറ്റത്തിനു 15000 രൂപ പിഴയും പത്തു വർഷം തടവും ശിക്ഷ നൽകുന്ന നിയമം ഇപ്പോൾ തന്നെ കൊണ്ടുവരപ്പെട്ടിട്ടുണ്ട്.