ഉംപുണ്‍ ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളിലുണ്ടായത് 1,02,442 കോടിയുടെ നാശനഷ്ടം

കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ഉണ്ടായത് 1,02,442 കോടി രൂപയുടെ നാശനഷ്ടമെന്ന് കേന്ദ്രം. സംസ്ഥാനത്ത് മാത്രമായി 28.56 ലക്ഷം വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നുവെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഏഴംഗ സമിതി കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ സന്ദര്‍ശിച്ചിരുന്നു.

കാര്യങ്ങള്‍ വിലയിരുത്താനായി ഉന്നതതല സംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാള്‍ സന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു. അടിയന്തര ധനസഹായമായി അന്ന് 1000 കോടി രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഉംപുണ്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ആയിരം കോടി രൂപ മുന്‍കൂര്‍ ധനസഹായമാണോ പാക്കേജാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നായിരുന്നു അന്ന് ബംഗാള്‍ മുഖൃമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം. ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും അന്ന് മമത പറഞ്ഞിരുന്നു.

Top