ഐഡ ചുഴലിക്കാറ്റ് അമേരിക്കയിലെ ലൂസിയാനയില്‍ തീരം തൊട്ടു

ലൂസിയാന: ഐഡ ചുഴലിക്കാറ്റ് അമേരിക്കയിലെ ലൂസിയാനയില്‍ കര തൊട്ടു. 200 കിലോമീറ്ററിലേറെ വേഗത്തിലാണ് കാറ്റ് വീശുന്നത്. ലൂസിയാനയില്‍ വ്യാപക നാശ നഷ്ടമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. കത്രീനയേക്കാള്‍ നാശം വിതയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയിലാണ് ഐഡ വീശിയടിക്കുന്നത്. ഐഡ അങ്ങേയറ്റം അപകടകരമായ കാറ്റഗറി നാല് ചുഴലിക്കാറ്റായി മാറുമെന്ന് മയാമിയിലെ ദേശീയ ചുഴലിക്കാറ്റുകേന്ദ്രം (എന്‍.എച്ച്.സി.) നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ സമുദ്രനിരപ്പുയര്‍ന്നേക്കും. പ്രദേശത്ത് വെള്ളപ്പൊക്കഭീഷണിയും, മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. തീരത്തുള്ള ഗ്രാന്‍ഡ് ഐല്‍, ന്യൂ ഓര്‍ലീന്‍സ് എന്നിവിടങ്ങളിലെ ജനങ്ങളെ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

2005ല്‍ വീശിയടിച്ച കത്രീന ചുഴലിക്കാറ്റില്‍ ഓര്‍ലീന്‍സ് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. 1800ലേറെ പേര്‍ മരിക്കുകയുംചെയ്തിരുന്നു. എന്നാല്‍ ഐഡ അതിലും ഭീകരമാണെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ഐഡ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തെക്കന്‍ അമേരിക്കയിലെ ലൂയിസിയാനയില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്തത്. മെക്‌സിക്കന്‍ കടലിടുക്കില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് നാലാം കാറ്റഗറിയായി ശക്തിയാര്‍ജ്ജിച്ചതോടെയാണ് ലൂസിയാനയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങിയത്.

Top