ഫ്ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്കു നീങ്ങുന്നു; കനത്ത ജാഗ്രത

വാഷിങ്ടണ്‍: അത്ലാന്റിക് മഹാസമുദ്രത്തില്‍ രൂപംകൊണ്ട ഫ്ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്കു നീങ്ങുന്നു. ചുഴലിക്കാറ്റ് അപകടകരമാംവിധം ശക്തിപ്രാപിച്ചതായി നാഷനല്‍ ഹരികെയ്ന്‍ സെന്റര്‍ അറിയിച്ചു. തീരദേശത്തെ മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിക്കുമെന്ന് സൗത്ത് കരോളിന ഗവര്‍ണര്‍ പറഞ്ഞു.

കരോലിന, വിര്‍ജിന സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ആദ്യമെത്തുക. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി സൗത്ത് കരോലിന ഗവര്‍ണര്‍ ഹെന്റി മാക് മാസ്റ്റര്‍ അറിയിച്ചു. ശക്തിയായ കാറ്റിനും കനത്ത തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ പോര്‍ട്ടുകളില്‍ ബോട്ടുകള്‍ സൂക്ഷിക്കുക ശ്രമകരമാവുമെന്നു യുഎസ് നാവികസേനയും അറിയിച്ചിട്ടുണ്ട്.

കാറ്റഗറി-നാലിലുള്ള ഫ്‌ലോറന്‍സ് ചുഴലിക്കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തോട് അടുക്കുന്നതോടെ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് നോര്‍ത്ത് കരോളിന, വിര്‍ജീനിയ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത്തിലാണു ചുഴലിക്കാറ്റ് വീശുക. അത്ലാന്റികില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചുഴലിക്കാറ്റിന്റെ സഞ്ചാരം.

Top