നിരാഹാരം അഞ്ചാം ദിവസം; തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി മോദിയെന്ന് അണ്ണാ ഹസാരെ

ന്യൂഡല്‍ഹി; തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരിക്കുമെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍ ബില്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയനായ ഹസാരെ നടത്തുന്ന സമരം നാലാം ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ ഹസാരെ ആരോപണം ഉന്നയിച്ചതിരിക്കുന്നത്.

സാഹചര്യങ്ങളെ കൃത്യതയോടെ ഉപയോഗപ്പെടുത്തിയ വ്യക്തി എന്ന നിലയിലായിരിക്കും ജനങ്ങള്‍ എന്നെ ഒര്‍ക്കുക. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ജനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കും- ഹസാരെ പറഞ്ഞു.ലോക്പാല്‍ വഴി, ജനങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ മോദിക്കെതിരെ പോലും അന്വേഷണം നടത്താവുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ലോക്പാല്‍ ബില്‍ രൂപീകരിക്കുക,സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജന്‍ ആന്ദോളന്‍ സത്യാഗ്രഹ എന്ന പേരില്‍ ജനുവരി 30നാണ് അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിച്ചത്. തുടര്‍ന്ന് സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഇത് ജനകീയ സമരമാണെന്നും രാഷ്ട്രീയക്കാര്‍ക്ക് തന്റെ സമരപ്പന്തലില്‍ പ്രവേശനമില്ലെന്നുമായിരുന്നു അണ്ണാ ഹസാരെയുടെ മറുപടി.

Top