മനുഷ്യക്കടത്ത്; ശ്രീലങ്കൻ സ്വദേശികൾക്കെതിരെ കേസെടുത്തു

കൊല്ലം: ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. 11 പേർക്കെതിരെയാണ് കേസെടുത്തത്. തമിഴ്‌നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനുള്ള ഇവരുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ആഗസ്റ്റ് 16നായിരുന്നു ആദ്യ ശ്രമം നടത്തിയത് .പിന്നീടാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാൻ ശ്രമിച്ചത്.

ഇന്ന് വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർഥികളെ ഏജൻറ് അറിയിച്ചത്. 45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗ്ഗം കാനഡയിൽ എത്താമെന്നാണ് അഭയാർത്ഥികൾക്ക് ഏജൻറ് നൽകിയ ഉറപ്പ്. മനുഷ്യ കടത്തിന്റെ മുഖ്യ ഏജൻറ് കൊളംബോ സ്വദേശിയായ ലക്ഷ്മണനാണ്. ഇന്നലെ കൊല്ലത്ത് പിടിയിലായ രണ്ടുപേരും ലക്ഷ്മണന്റെ സഹായികളാണ്. കടൽ കടക്കാൻ ഈടാക്കുന്നത് രണ്ടര ലക്ഷം രൂപയാണ്.യുവാക്കളെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയൊള്ളൂ.

കൊല്ലത്ത് പിടിയിലായ 11പേരില്‍ ഇതിൽ 2 പേർ ശ്രീലങ്കൻ സ്വദേശികളും 9 പേർ തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ളവരുമാണ്. കൂടുതൽ പേർ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കഴിഞ്ഞദിവസം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. തമിഴ്‌നാട് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തു.

Top