ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ സത്യപ്രതിജ്ഞ ഇന്ന്; നിയമനത്തിനെതിരെ ഹര്‍ജി

ന്യൂഡല്‍ഹി: രാജ്യസംഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സാന്നിധ്യത്തിലാകും സത്യപ്രതിജ്ഞ. രാഷ്ട്രപതിയാണ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

എന്നാല്‍ രഞ്ജന്‍ ഗൊഗോയി സത്യ പ്രതിജ്ഞ ചെയ്യുന്നതിന് എതിര്‍പ്പുമായി പലരും എത്തിയിരിക്കുകയാണ്. ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ സാമൂഹ്യപ്രവര്‍ത്തക മധു കിഷ്വാര്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭാംഗത്വം നല്‍കിയതിനെ രാഷ്ട്രീയനിറമുള്ള നിയമനം എന്നാണ് ഹര്‍ജിയില്‍ വിശേഷിപ്പിക്കുന്നത്. വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ എംപി സ്ഥാനം ലഭിക്കുക വഴി, അദ്ദേഹത്തിന്റെ കാലത്തെ എല്ലാ വിധികളും സംശയ നിഴലിലാവുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സ്ഥാനം ഏറ്റെടുക്കരുതെന്ന മുന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ ഉള്‍പ്പടെ അഭിപ്രായം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തള്ളി. രഞ്ജന്‍ ഗൊഗോയിയെ നോമിനേറ്റ് ചെയ്തതിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ആദ്യമായാണ് ഒരു സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് നോമിനേറ്റഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്ര മുമ്പ് കോണ്‍ഗ്രസ് അംഗമായി സഭയില്‍ എത്തിയിരുന്നു. ലോക്സഭയില്‍ ഇന്ന് ധനകാര്യ ബില്‍ ചര്‍ച്ചയ്ക്കെടുക്കും.

Top