ബോര്‍ഡിന്റേത് ഇരട്ടനീതി; കരാറുകാരുടെ പരീക്ഷയില്‍ എതിര്‍ത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സബ് സ്റ്റേഷന്‍ ഓപ്പറേറ്റര്‍മാരായി എലിജിബിലിറ്റി പരീക്ഷ നടത്തുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. ഈ തസ്തികയില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാര്‍ക്ക് പരീക്ഷയില്ല പകരം കരാര്‍ ജീവനക്കാരാണ് എലിജിബിലിറ്റി പരീക്ഷയ്ക്ക് അര്‍ഹര്‍. തുടര്‍ന്നാണ് ഇതിന്റെ മാനദണ്ഡങ്ങള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് വൈദ്യുതി ബോര്‍ഡിന് നോട്ടീസയച്ചത്.

2018-19 മുതലാണ് കരാര്‍ ജീവനക്കാര്‍ക്ക് എലിജിബിലിറ്റി ടെസ്റ്റ് നിര്‍ബ്ബന്ധമാക്കിയിരുന്നത്. ട്രാന്‍സ്മിഷന്‍ വിഭാഗം തിരുവനന്തപുരം, കോഴിക്കോട് ചീഫ് എഞ്ചിനീയര്‍മാര്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 800ല്‍ പരം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരികളാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് മിനിമം കൂലി നടപ്പാക്കിയിട്ടില്ല.

അതേസമയം പരീക്ഷയില്‍ 60 ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയില്ലെങ്കില്‍ അയോഗ്യരായി കണക്കാക്കും. 2019-20 വര്‍ഷവും എലിജിബിലിറ്റി ടെസ്റ്റ് എഴുതണമെന്ന് ബോര്‍ഡ് പറയുന്നുണ്ട്. ഇത് കരാര്‍ തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Top