ഐസിയു പീഡനക്കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഗൈനക്കോളജിസ്റ്റിനും പൊലീസിനുമെതിരായ പരാതി മനുഷ്യാവകാശ കമ്മിഷന്‍ പൊലീസിങ് വിഭാഗം അന്വേഷിക്കും. പീഡന ശേഷം ഡോ കെ. വി പ്രീതി മൊഴി രേഖപ്പെടുത്തിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി. കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ ബൈജുനാഥ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അനസ്തേഷ്യയുടെ പാതിമയക്കത്തിലായിരുന്ന യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ പ്രീതിക്കാണ് യുവതി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ യുവതിയുടെ മൊഴി രേഖപ്പെടുത്താനും ദേഹപരിശോധന നടത്താനും ഡോക്ടര്‍ തയ്യാറായില്ല.

സംഭവത്തില്‍ യുവതി ആരോഗ്യ വകുപ്പിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഡോ.പ്രീതിയുടെ നടപടി ശരിവയ്ക്കുന്നതായിരുന്നു ആരോഗ്യവകുപ്പ് നിലപാട്. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു യുവതി. ഇതിന്റെ തുടര്‍ച്ചയായി കമ്മിഷന്‍ സിറ്റിങ് വയ്ക്കുകയും രണ്ട് പരാതികളും അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തത്.

Top