ഫോണിലൂടെയുള്ള കോവിഡ് ബോധവത്ക്കരണം അവസാനിപ്പിക്കണം; മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഫോണിലൂടെയുള്ള കോവിഡ് ബോധവല്‍ക്കരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കൊവിഡിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങള്‍ക്ക് മതിയായ ബോധവല്‍ക്കരണം ലഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കോള്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കൊവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.

ചീഫ് സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കേരള ബ്ലൈന്‍ഡ് അസോസിയേഷന് വേണ്ടി സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കഴിഞ്ഞ ഏഴ് മാസമായി കൊവിഡ് പ്രത്യാഘാതത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഈ സാഹചര്യത്തില്‍ അത്യാവശ്യത്തിന് ഒരാളെ ഫോണില്‍ വിളിക്കേണ്ടി വരുമ്പോള്‍ ഒരു മിനിറ്റിലധികം നീളുന്ന ശബ്ദസന്ദേശത്തിന്റെ ആവശ്യമില്ലെന്ന് പരാതിയില്‍ പറയുന്നു. അത്യാവശ്യത്തിന് പൊലീസിന്റെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ സേവനത്തിനായി ഫോണില്‍ വിളിക്കേണ്ടി വരുന്നവരുടെ സമയം കൊല്ലുന്ന ഏര്‍പ്പാടാണ് ഇതെന്ന് പരാതിയില്‍ പറയുന്നു.

Top