കമ്മീഷണറേറ്റിനെതിരെ മനുഷ്യാവകാശ സംഘടന രംഗത്ത്

തിരുവനന്തപുരം; കളക്ടര്‍മാര്‍ക്കുള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹമെന്ന് മനുഷ്യാവകാശ സംഘടന.

മനുഷ്യാവകാശങ്ങളോട് യാതൊരു മമതയും പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് തങ്ങളുടേതെന്ന് ഈ തീരുമാനത്തിലൂടെ ഒരിക്കല്‍ കൂടി പിണറായി സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണെന്നാണ് മനുഷ്യാവകാശ സംഘടന അറിയിച്ചിരിക്കുന്നത്.

ദീര്‍ഘകാലമായി ഐ.പി.എസ് വൃത്തങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് മജിസ്റ്റീരിയല്‍ അധികാരം. ഈ അധികാരം കയ്യാളുന്നതിലൂടെ ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് ജില്ലാ കളക്ടര്‍മാര്‍ നിര്‍വ്വഹിച്ചിരുന്ന ചില അധികാരങ്ങള്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. പ്രത്യേകിച്ചും പൊതു ശല്യ നിവാരണം, നല്ല നടപ്പിനുള്ള ശിക്ഷ, പൊലീസ് അതിക്രമങ്ങള്‍ക്കിരയായി മരണമടഞ്ഞവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തല്‍ തുടങ്ങിയവ.

ഇത്തരം അധികാരങ്ങള്‍ നീതിന്യായ സ്വഭാവമുള്ളതാണ്. മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ പരാതിക്കാരന്‍ പൊലീസ് ആണെന്നത് കൊണ്ടാണ് സ്വതന്ത്രമായ മറ്റൊരു ഏജന്‍സിയെന്ന നിലയില്‍ കളക്ടര്‍മാര്‍ക്ക് ഇത്തരം കേസുകളില്‍ തെളിവെടുപ്പ് നടത്തി ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ലഭിച്ചിരിക്കുന്നത്‌. സാധാരണ
കോടതി നടപടി ക്രമങ്ങളിലേക്ക് വന്നാല്‍ ഉത്തരവിറങ്ങുന്നതിന് കാലതാമസം നേരിടും. അതിനാലാണ് പൊതു ശല്യ നിവാരണത്തിനും നല്ലനടപ്പിനും മറ്റും തീരുമാനമെടുക്കുന്നതിനായി കളക്ടര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ പദവി നല്‍കപ്പെട്ടത്.

ദുര്‍ബ്ബലമെങ്കിലും പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ഒരു സുരക്ഷാ സംവിധാനമാണിത്. എന്നാല്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് വഴി, ഒരു പരിധി വരെ സ്വതന്ത്രമായ, നീതിന്യായ അന്വേഷണം എന്ന സുരക്ഷാ സംവിധാനം അട്ടിമറിക്കപ്പെടുകയും സ്വന്തം കേസില്‍ വിധി പറയുന്ന ന്യായാധിപരായി പൊലീസ് മാറുകയും ചെയ്യും.

2016ല്‍ ഡല്‍ഹി പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അല്‍ഡാനിഷ് റെയ്ന്‍ എന്ന അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി ഈ വിഷയത്തില്‍ കേരളമുള്‍പ്പടെയുള്ള എല്ലാ സംസ്ഥാന സര്‍ക്കാറുകളോടും വിശദീകരണം തേടിയിരിന്നു.

ഈ പൊതുതാല്‍പര്യ ഹര്‍ജിയിലെ പത്തൊന്‍പതാമത്തെ എതിര്‍ കക്ഷിയാണ് കേരള സര്‍ക്കാര്‍. ഈ കേസിലെ വിധി വരും മുമ്പ് തിടുക്കപ്പെട്ട് പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം ശരിയായ നടപടി അല്ലെന്നാണ് മനുഷ്യാവകാശ സംഘടന അഭിപ്രായപ്പെടുന്നത്.

കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ നിരവധി കസ്റ്റഡി പീഢനങ്ങളിലും കസ്റ്റഡി കൊലപാതകങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന ആരോപണങ്ങള്‍ അടുത്ത കാലത്ത് വ്യാപകമാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് മാറി നില്‍ക്കാനാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്നും മനുഷ്യാവകാശ സംഘടന പറയുന്നു.

ചൂഷണത്തിനും, പരിസ്ഥിതി നാശത്തിനും എതിരായി നിരവധി സമരങ്ങള്‍ നടക്കുന്ന ഇടങ്ങളാണ് കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങള്‍. അത്തരം ജനകീയ സമരങ്ങളെ യുദ്ധസമാനമായി നേരിടാനും അടിച്ചമര്‍ത്താനും പൊലീസിന് നല്‍കുന്ന അമിത അധികാരങ്ങള്‍ കാരണമാകും.

പൊലീസിനെ അമിതാധികാരങ്ങള്‍ നല്‍കി ശക്തിപ്പെടുത്താനല്ല മറിച്ച് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ ശക്തിപ്പെടുത്താനാണ് ജനാധിപത്യ സര്‍ക്കാറുകള്‍ ശ്രമിക്കേണ്ടതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെടുന്നു.

Top