കാര്യവട്ടത്ത് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; ശ്രീലങ്കയ്‌ക്കെതിരെ കോലിക്കും ഗില്ലിനും സെഞ്ചുറി

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലി (166), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 390 റണ്‍സാണ് നേടിയത്. അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ലാഹിരു കുമാര, കശുന്‍ രജിത എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തെ, രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമിലെത്തി.

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത് ശര്‍മ (42)- ഗില്‍ സഖ്യം 95 റണ്‍സ് ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിചേര്‍ത്തു. 16-ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി ചാമിക കരുണാരത്‌നെ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ കോലി- ഗില്‍ സഖ്യം ഒത്തുചേര്‍ന്നതോടെ റണ്‍നിരക്ക് ഉയര്‍ന്നു. ഇരുവരുടേയും ബാറ്റില്‍ നിന്ന് ക്ലാസിക് ഷോട്ടുകള്‍ പിറന്നു. ഇതിനിടെ ഗില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 97 പന്തില്‍ നിന്നാണ് ഗില്‍ 116 റണ്‍സെടുത്തത്. രണ്ട് സിക്‌സും 14 ഫോറും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഏകദിനത്തില്‍ ഗില്ലിന്റെ രണ്ടാം സെഞ്ചുറിയായിരുന്നിത്.

നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (32 പന്തില്‍ 38) കോലിക്ക് പിന്തുണ നല്‍കി. 108 റണ്‍സാണ് കോലിക്കൊപ്പം ശ്രേയസ് കൂട്ടിചേര്‍ത്തത്. എന്നാല്‍ കുമാരയുടെ പന്തില്‍ വിക്കറ്റ് സമ്മാനിച്ച് ശ്രേയസ് മടങ്ങി. കെ എല്‍ രാഹുല്‍ (7), സൂര്യകുമാര്‍ യാദവ് (4) എന്നിവര്‍ പെന്ന് മടങ്ങിയെങ്കിലും കോലി ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 110 പന്തുകള്‍ മാത്രമാണ് കോലി നേരിട്ടത്. എട്ട് സിക്‌സും 13 ഫോറും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 46-ാം ഏകദിന സെഞ്ചുറിയാണ് കോലി പൂര്‍ത്തിയാക്കിയത്. അക്‌സര്‍ പട്ടേല്‍ (2) പുറത്താവാതെ നിന്നു.

Top