റിലയൻസിൽ നിന്നും രാജിവെയ്ക്കുന്ന ജീവനക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ദില്ലി: 2022-23 കാലയളവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്നും രാജിവെയ്ക്കുന്ന ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്. ജിയോയിലെ 41,000 ജീവനക്കാരും റിലയൻസ് റീട്ടെയിലിലെ ഒരു ലക്ഷത്തിലധികം ആളുകളും കമ്പനികളിൽ നിന്ന് രാജിവച്ചു. കമ്പനിയുടെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിൽ 64.8 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിലയൻസിനു കീഴിലുള്ള ജിയോയുടെ റീട്ടെയിൽ, ടെലികോം വിഭാഗങ്ങളിൽ നിന്നാണ് കൊഴിഞ്ഞുപോക്ക് വർധിച്ചിരിക്കുന്നത്.

മൊത്തത്തിൽ, 1,67,391 ജീവനക്കാരാണ് 2023 സാമ്പത്തിക വർഷത്തിൽ റിലയൻസ് വിടാൻ തീരുമാനിച്ചത്. ഇതിൽ റീട്ടെയിൽ വിഭാഗത്തിൽ നിന്നുള്ള 119,229 പേരും ജിയോയിൽ നിന്ന് 41,818 പേരും ഉൾപ്പെടുന്നു. ജൂനിയർ, മിഡ് മാനേജ്മെന്റ് തലങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്കെന്നും റിപ്പോർട്ടുകൾ സൂചപ്പിക്കുന്നു.

രാജിവെയ്ക്കുന്ന ജീവനക്കാരുടെ എണ്ണം കൂടുന്നതിനിടയിലും റിലയൻസ് നിയമനങ്ങളും നടത്തിയിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ 262,558 ജീവനക്കാരെ കമ്പനി വിവിധ ബിസിനസ്സുകളിലായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ ഒഴിവാക്കുന്നതിനുമുള്ള റിലയൻസിന്റെ തന്ത്രത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്.

ഈ വർഷം മെയ് മാസത്തിൽ, റിലയൻസിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ടിൽനിന്നും ചെലവ് ചുരുക്കലിന്റെ ഭാഗമായി1,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതേസമയം റിലയൻസിന്റെ വാർഷിക പൊതുയോഗം 2023 ആഗസ്റ്റ് മാസം 28 ന് നടക്കും. ജിയോ 5ജി ഫോൺ, ജിയോ ഫിനാൻഷ്യൽ സർവീസസ് ലിസ്റ്റിംഗ്, ഉപഭോക്തൃ കേന്ദ്രീകൃത ജിയോ 5ജി പ്ലാനുകൾ എന്നിവ അടക്കം നിരവധി പ്രഖ്യാപനങ്ങൾ ഈ യോഗത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

Top