ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച ; 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നു

robbery

ആലുവ: ആലുവ തൊട്ടേകാട്ടുക്കരയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വജ്രാഭരണം ഉള്‍പ്പടെ 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നതായാണ് പരാതി.

ആലുവ തോട്ടക്കാട്ടുകര കോണ്‍വന്റിന് സമീപം പൂണേലില്‍ ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വളര്‍ത്തുനായയെ മയക്കിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.

20 പവന്‍ സ്വര്‍ണം, 25 ലക്ഷത്തോളം വിലവരുന്ന വജ്രാഭരണങ്ങള്‍, യൂറോയും ഡോളറുകളുമടക്കം 30 ലക്ഷം ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്തത്.

ഇന്നലെ എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പിറകുവശത്തെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. പിന്നീട് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. വിദേശത്തായിരുന്ന വീട്ടുകാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആഭരണങ്ങള്‍ ബാങ്കില്‍ നിന്നെടുത്തത്. സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ദരും പോലീസും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ആലുവയില്‍ കവര്‍ച്ച തുടര്‍കഥയാകുകയാണ്. ഫെബ്രുവരിയില്‍ ഡോക്ടറെ കെട്ടിയിട്ട് 100 പവന്‍ കവര്‍ന്ന സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം ഇടയാറിലെ സ്വര്‍ണ്ണ ശുചീകരണ കമ്പനിയില്‍നിന്ന് ആറ് കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നിരുന്നു.

Top