‘സീതയോടൊപ്പം മദ്യപിച്ചിരുന്ന രാമന്‍ എങ്ങനെ ഉത്തമനാകും’; എഴുത്തുകാരൻ കെ എസ് ഭഗവാൻ വിവാദത്തിൽ

ബെംഗളുരു: രാമനെക്കുറിച്ച് വിവാദ പരാമർശങ്ങളുമായി കന്നഡ എഴുത്തുകാരൻ കെ എസ് ഭഗവാൻ. ‘ഭാര്യ സീതയോടൊപ്പം ഇരുന്ന് മദ്യപിക്കുമായിരുന്ന രാമനെ എങ്ങനെ ഉത്തമനായി വാഴ്ത്താനാകുമെന്ന് കെ എസ് ഭഗവാൻ ചോദിച്ചു. രാമൻ സീതയെ കാട്ടിലയച്ചു, അവരെക്കുറിച്ച് പിന്നീട് ചിന്തിച്ചതുപോലുമില്ല. തപസ്സ് ചെയ്യുകയായിരുന്ന ശംഭൂകനെന്ന ശൂദ്രനെ കൊന്നയാളാണ് രാമനെന്നും കെ എസ് ഭഗവാൻ വിമര്‍ശിച്ചു.

11,000 വർഷമല്ല രാമൻ ഭരിച്ചത്, 11 വർഷം മാത്രമാണ്. ഇതിനെയെല്ലാം സാധൂകരിക്കുന്ന പരാമർശങ്ങൾ രാമായണത്തിലെ ഉത്തരകാണ്ഡത്തിലുണ്ടെന്നും കെ എസ് ഭഗവാൻ പറയുന്നു. കർണാടകയിലെ മാണ്ഡ്യയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു കെ എസ് ഭഗവാന്റെ വിവാദ പരാമർശങ്ങൾ.

ഇതാദ്യമായല്ല കെ എസ് ഭഗവാൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. ‘രാമ മന്ദിര യാകെ ബേഡ’ (രാമക്ഷേത്രം ഇവിടെ വേണ്ട) എന്ന പുസ്തകത്തിൽ രാമനെക്കുറിച്ച് കെ എസ് ഭഗവാൻ എഴുതിയതിൽ ഹിന്ദുസംഘടനകൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സീതയെ രാമൻ മദ്യം കുടിപ്പിക്കുമായിരുന്നുവെന്ന് കെ എസ് ഭഗവാൻ പുസ്തകത്തിലെഴുതിയിരുന്നു. പ്രൊഫ. എം എം കലബുറഗിയുടെ കൊലപാതകത്തിന് പിന്നാലെ കെ എസ് ഭഗവാന് നേരെത്തെ വധഭീഷണികളുയർന്നിരുന്നു.

Top