ഹുദൈദ മേഖല നാവിക സേന ഏറ്റെടുത്തു; സമാധാനം വീണ്ടെടുക്കാനൊരുങ്ങി യമന്‍

ജിദ്ദ: ഹൂതികള്‍ പിന്‍ന്മാറിയതോടെ സമാധാനം വീണ്ടെടുക്കാനൊരുങ്ങി യമന്‍. യുഎന്‍ മധ്യസ്ഥതയില്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണയിലാണ് ഹൂതികള്‍ പിന്മാറാന്‍ തയ്യാറായത്. യമനിലെ ഹുദൈദ മേഖല നാവിക സേന ഏറ്റെടുത്തുകഴിഞ്ഞു.

രാജ്യത്തെ പട്ടിണിയും തൊഴിലില്ലായ്മയും ഭരണത്തിലെ അഴിമതിയും മൂലം 2011ലാണ് അലി അബ്ദുല്ല സാലിഹ് സര്‍ക്കാരിനെതിരേ യമനിലെ ജനങ്ങള്‍ പ്രക്ഷോഭം നടത്തിയത്. ഇതോടെ അബ്ദുല്ല സാലിഹ് ഭരണത്തില്‍നിന്നു പുറത്തായി. 2014ല്‍ സാലിഹിന്റെ സഹായത്തോടെ രാജ്യത്തെ വിമതരായ ഹൂതികള്‍ സന്‍ആ നഗരം കീഴടക്കുകയായിരുന്നു. തുടര്‍ന്ന് രാജ്യം മുഴവന്‍ ഹൂതികളുടെ നിയന്ത്രണത്തിലായെന്നു സ്വയം പ്രഖ്യാപിച്ചു.

മേഖലയുടെ നിയന്ത്രണം സര്‍ക്കാര്‍ നാവികസേനക്ക് നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ നിര്‍ത്തിവെച്ച ജീവനക്കാര്‍ക്കുള്ള ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. ഇതിനിടെ ഹൂതികള്‍ നിരവധി തവണ കരാര്‍ ലംഘിച്ചതായി സഊദി സഖ്യസേന വക്താവ് റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹൂതികളുടെ പിന്‍മാറ്റ തീരുമാനം വന്നതോടെ സന്‍ആഹുദൈദ പാതകളും തുറക്കാന്‍ കഴിഞ്ഞ ദിവസം ധാരണയായി. ഇതിന്റെ ഭാഗമായി തലസ്ഥാന നഗരമായ സന്‍ആയിലേക്കുള്ള പ്രധാന പാത ഭാഗികമായി തുറന്നു. വഴി നീളെ ഹൂതികള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന സൂചന ലഭിച്ചതിനാല്‍ അവ നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിക്കുന്നത്.

Top