ഭീമ കൊരേഗാവ് സംഘര്‍ഷം: അറസ്റ്റിലായ തെല്‍ത്തുംബഡേയെ വിട്ടയക്കാന്‍ പുനെ കോടതി ഉത്തരവ്

പൂനെ: എഴുത്തുകാരനും മനുഷ്യവകാശ പ്രവര്‍ത്തകനുമായി ആനന്ദ് തെല്‍ത്തുംബഡേയെ ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് പൂനെ സെഷന്‍ കോടതി. ആനന്ദ് തെല്‍തുംഡെയെ വിട്ടയക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഫെബ്രുവരി 11 വരെ ആനന്ദ് തെല്‍തുംഡെയ്ക്ക് സുരക്ഷ ഒരുക്കാനും കോടതി ഉത്തരവിട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ന് രാവിലെയാണ് ആനന്ദ് തെല്‍തുംഡെയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രമുഖ ദളിത്, മാര്‍ക്‌സിസ്റ്റ് ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ആനന്ദ് തെല്‍ത്തുംബഡേയെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതിയുടെ പരിരക്ഷ നിലനില്‍ക്കെയാണ് പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. തെല്‍ത്തുംബഡേക്ക് സുപ്രീം കോടതി ഫെബ്രുവരെ 18 വരെ അറസ്റ്റില്‍ നിന്ന് പരിരക്ഷ അനുവദിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുനെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണം എന്ന ആനന്ദ് തെല്‍ത്തുംബഡേയുടെ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. പുനെയിലെ കീഴ്‌ക്കോടതിയും കഴിഞ്ഞ ദിവസം ആനന്ദ് തെല്‍ത്തുംബഡേയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.കേസില്‍ ആനന്ദ് തെല്‍ത്തുംബഡേയുടെ പങ്കാളിത്തം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്ന് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഹൈക്കോടതിയിലേക്ക് നീങ്ങാനുള്ള സമയപരിധി ശേഷിക്കെയാണ് സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിച്ച് തെല്‍തുംദെയെ അറസ്റ്റ് ചെയ്തത്

ഭീമ കൊരേഗാവ് സംഘര്‍ഷവുമായും അതിനുമുന്നോടിയായി എല്‍ഗാര്‍ പരിഷദ് എന്നപേരില്‍ നടന്ന ദളിത് കൂട്ടായ്മയുമായും ബന്ധമുണ്ടെന്നാരോപിച്ച് മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ റോണ വില്‍സണ്‍ ഉള്‍പ്പെടെ അഞ്ചുപേരെ ജൂണില്‍ പുണെ പോലീസ് അറസ്റ്റുചെയ്തിരുന്നു.ഇതിനൊപ്പം ആനന്ദ് തെല്‍ത്തുംബഡേയുടെ ഗവോയിലെ വസതിയില്‍ റെയ്ഡ് നടത്തുകയും മാവോവാദി ബന്ധം ആരോപിച്ച് കേസെടുക്കുകയും ചെയതിരുന്നു

Top