കലൂരില്‍ ഹോട്ടല്‍ മുറിയിലെ കൊലപാതകം; വീണ്ടും മൊഴിമാറ്റി പ്രതി നൗഷൂദ്

കൊച്ചി: കലൂരില്‍ ഹോട്ടല്‍ മുറിയിലെ കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വീണ്ടും മൊഴിമാറ്റിയിരിക്കുകയാണ് നൗഷൂദ്. രേഷ്മയോട് ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ നൗഷൂദ് ആവശ്യപ്പെട്ടുവെന്നും ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ രേഷ്മ വിസമ്മതിച്ചുവെന്നും ഇതോടെ വീട്ടില്‍ വാങ്ങി സൂക്ഷിച്ച കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നുമാണ് നൗഷൂദ് പറയുന്നത്. രേഷ്മ തനിക്കെതിരെ മന്ത്രവാദം ചെയ്തു എന്നും നൗഷൂദ് കുറ്റപ്പെടുത്തി. രേഷ്മയും നൗഷൂദും തമ്മിലുള്ള സംഭാഷണം നൗഷൂദിന്റെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തി.

തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നൗഷൂദിന്റെ ഇന്നലത്തെ വെളിപ്പെടുത്തല്‍. കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയാണ് രേഷ്മയെ വിളിച്ചു വരുത്തിയതെന്ന് പ്രതി നൗഷൂദ് മൊഴി നല്‍കിയിരുന്നു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം.

ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മയെ കഴിഞ്ഞ ദിവസമാണ് എളമക്കരയിലെ റൂമില്‍ നൗഷൂദ് കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയും യുവാവുമായി മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. രേഷ്മയുമായി പ്രതി പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയാണ്. മുറിയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് യുവാവ് യുലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ എറണാകുളം നോര്‍ത്ത് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതി നൗഷാദ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.

Top