ഹത്രാസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് ആശുപത്രി

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ആശുപത്രി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമാണ് സൂക്ഷിക്കുന്നതെന്നും അധികൃതര്‍ സിബിഐയെ അറിയിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു.

അതേസമയം, ഹത്രാസ് കൊലപാതക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് മൂന്ന് തട്ടുകളിലായുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും, ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തില്‍ യുപി സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Top