സംസ്ഥാനത്ത് പുതിയ ആയിരം സ്റ്റോറുകളുമായി ഹോര്‍ട്ടികോര്‍പ്പ്. നാടന്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണത്തിനും വില്‍പ്പനയ്ക്കുമായി ഉടൻ പ്രവര്‍ത്തനമാരംഭിക്കും. സെക്രട്ടറിയേറ്റിൽ ചേര്‍ന്ന ‘ഔട്ട്ലുക്ക് ഹോര്‍ട്ടികോര്‍പ്പ്’ എന്ന പരിപാടിയിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്. യോഗം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പരിപാടിയിലൂടെ കാര്‍ഷികരംഗത്ത് ഉല്‍പാദനം വര്‍ധിപ്പിച്ച് വില്പന നടത്തി കര്‍ഷകരെ സഹായിക്കുവാന്‍ സജ്ജമാകണമെന്ന് മന്ത്രി പറഞ്ഞു.
ഹോര്‍ട്ടി ബസാര്‍, ഹോര്‍ട്ടി സ്റ്റോറുകള്‍ എന്നിവയ്ക്ക് പുറമേ ഗുണനിലവാരമുള്ള ഫലവൃക്ഷതൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്താൻ അഗ്രി ഫാമുകള്‍ ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ആരംഭിക്കും. തേന്‍ വില്‍പ്പനയ്ക്കായി ഹണി ബങ്കുകള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചു. എല്ലാ നിയോജക മണ്ഡലത്തിലും വിപുലമായ ഹോര്‍ട്ടി ബസാര്‍ ആരംഭിക്കുവാനും തീരുമാനിച്ചു.
കാര്‍ഷിക സമൃദ്ധി – ആരോഗ്യ ഭക്ഷണം എന്ന സന്ദേശമുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ പുതിയ ലോഗോ ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ അഡ്വ.എസ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് സെക്രട്ടറി അലി അസ്ഗര്‍ പാഷ, ഹോര്‍ട്ടി കോര്‍പ്പ് എം. ഡി. ജെ. സജീവ് എന്നിവരും ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.