‘പൊന്നിയന്‍ സെല്‍വന്‍’ ഷൂട്ടിന് കൊണ്ടുവന്ന കുതിര ചത്തു; മണിരത്നത്തിനെതിരെ കേസ്

പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിന് കൊണ്ടുവന്ന കുതിര ചത്തതിനെ തുടര്‍ന്ന് സംവിധായകന്‍ മണിരത്നത്തിനെതിരെ കേസെടുത്ത് പൊലീസ്. മണിരത്നത്തിനെതിരെയും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ മദ്രാസ് ടാക്കീസിനെതിരെയും കുതിരയുടെ ഉടമക്കെതിരെയും പെറ്റ( പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്) നല്‍കിയ പരാതിയിലാണ് കേസ്.

കൂടാതെ, ഇന്ത്യ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അന്വേഷണത്തിനായി മണിരത്നത്തെ വിളിപ്പിച്ചിട്ടുമുണ്ട്. കുതിരയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ചിത്രത്തിലെ യുദ്ധരംഗങ്ങളും മറ്റും ചിത്രീകരിക്കുന്നതിനായി നിരവധി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചെന്നും അതിനാല്‍ അവ ക്ഷീണിച്ച് നിര്‍ജ്ജലീകരണം സംഭവിച്ചെന്നും ഇതേ തുടര്‍ന്നാണ് ഒരു കുതിര ചത്തതെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നു.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ (പി.സി.എ) നിയമവും ഐപിസി വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിനിമകളില്‍ യഥാര്‍ഥ മൃഗങ്ങളെ ഉപയോഗിക്കുന്നതിന് പകരം ഗ്രാഫിക്സില്‍ നിര്‍മിച്ച് മൃഗങ്ങളുടെ ഭാഗങ്ങള്‍ ചിത്രീകരിക്കാനും പെറ്റ ഇന്ത്യ ചീഫ് അഡ്വക്കസി ഓഫിസര്‍ ഖുശ്ബു ഗുപ്ത നിര്‍ദേശിച്ചു.

‘കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി (സിജിഐ) യുഗത്തില്‍, ക്ഷീണിതരായ കുതിരകളെ സിനിമയിലെ യുദ്ധരംഗങ്ങളില്‍ ഉപയോഗിക്കാന്‍ നിര്‍മാണ കമ്പനികള്‍ നിര്‍ബന്ധിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ ഫോട്ടോകളുള്‍പ്പെടെ കാണിച്ച്, പെറ്റയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന ആള്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കും.

 

Top