മുംബൈ: ഗുജറാത്തിലെ വ്യാജ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി 30പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ഇതിൽ 5പേരുടെ നില അതീവ ദുരുതരമാണ്. ബോട്ടാഡ്,ഭാവ് നഗർ,അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരുള്ളത്.
മദ്യം വിറ്റതിന് പത്ത് പേർ അറസ്റ്റിലായിട്ടുണ്ട്. മദ്യം കഴിച്ചവർ ഗ്രാമ പ്രദേശത്തുള്ളവരാണ്. വ്യാജ മദ്യ നിർമ്മാണത്തിന് മെത്തനോൾ എത്തിച്ചു നൽകിയത് ജയേഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.എ എം ഒ എസ് കെമിക്കൽസ് എന്ന സ്ഥാപനത്തിൽ നിന്ന് 600 ലിറ്റർ എത്തിച്ചെന്ന് ആണ് ഇയാളുടെ മൊഴി. ദുരന്തം ഉണ്ടായ റോജിദ് എന്ന ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡൻറ് മാർച്ച് മാസത്തിൽ തന്നെ മദ്യ നിർമാണത്തെക്കുറിച്ച് പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു.പ്രസിഡൻറ് എഴുതിയ
കത്ത് ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
വ്യാജ മദ്യ ദുരന്തം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഒരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിൻറെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുകയാണ്.
മദ്യ നിരോധനം നിലവിൽ ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. മദ്യത്തിൻറെ ഉൽപാദനവും ഉപയോഗവും വിപണനവും നിരോധിച്ചിട്ടുണ്ട്. അതേസമയം
മദ്യനിരോധനം കടലാസിൽ മാത്രമെന്ന് രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന് എത്തിയ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. സംസ്ഥാനത്ത് ബിജെപി നേതാക്കളുടെ ആശീർവാദത്തോടെ വ്യാജമദ്യം സുലഭമെന്നായിരുന്നു കോൺഗ്രസ് എംഎൽഎ അമിത് ചാവ്ഡ ആരോപിച്ചത്