തഞ്ചാവൂരിലെ ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍

തമിഴ്‌നാട് : തമിഴ്‌നാട് തഞ്ചാവൂരില്‍ നടന്ന് ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍. അച്ഛനും അമ്മയും അടക്കം 6 പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വീട്ടുകാര്‍ക്കൊപ്പം പറഞ്ഞുവിട്ട പല്ലടം എസ് മുരുഗയ്യയെയും സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മകള്‍ ഐശ്വര്യക്ക് ദളിത് യുവാവ് നവീനോട് പ്രണയമെന്ന് അറിഞ്ഞ നാള്‍ മുതല്‍ അമ്മ റോജയും എതിര്‍പ്പറിയിച്ചിരുന്നു. മകളെ കൊലപ്പെടുത്താനുളള ഭര്‍ത്താവ് പെരുമാളിന്റെ ആലോചനകള്‍ക്ക് അമ്മ കൂട്ടുനില്‍ക്കുകയും മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം കത്തിക്കുമ്പോഴും ഒപ്പമുണ്ടായിരുന്നു.

സഹപാഠികളായിരുന്ന ഐശ്വരിയും തഞ്ചാവൂര്‍ സ്വദേശിയായ ബി. നവീനും ഏറെ നാളായി പ്രണയത്തിലായിരുന്നു. പുതുവര്‍ഷത്തലേന്നാണ് ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. ഐശ്വരിയുടെ വീട്ടുകാര്‍ എന്നാല്‍, ഈ വിവാഹത്തിന് സമ്മതിച്ചില്ല. പുതുവര്‍ഷത്തലേന്നാണ് 19കാരിയായ ഐശ്വര്യയും നവീനും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായത്. മകളെ കാണാനില്ലെന്ന പെരുമാളിന്റെ പരാതിയില്‍ ഐശ്വര്യയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വീട്ടുകാര്‍ക്കൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു.

ദുരഭിമാനക്കൊലയുടെ ഗൂഢാലോചനയില്‍ പങ്കാളിയായ റോജയ്‌ക്കെതിരെ തെളിവ് നശിപ്പിക്കാന്‍ ശ്രമം അടക്കം കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അഞ്ച് ദിവസത്തിന് ശേഷമാണ് ഐശ്വര്യയെ കൊന്ന് കത്തിച്ച വിവരം പുറംലോകം അറിഞ്ഞത്. അച്ഛന്‍ പെരുമാളിനെയും 4 ബന്ധുക്കളെയും കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ 6 പ്രതികളെയും 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Top