ഹണിട്രാപ്പില്‍ ആള്‍ക്കാരെ കുടുക്കി പണം തട്ടുന്ന നാലംഗസംഘം പിടിയില്‍

ചിറയിന്‍കീഴ്: ഹണിട്രാപ്പില്‍ ആള്‍ക്കാരെ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയടക്കമുള്ള നാലംഗസംഘം പിടിയില്‍. വക്കം പാട്ടപുരയിടം വീട്ടില്‍ ജാസ്മിന്‍(30), വക്കം മേത്തരുവിളാകം വീട്ടില്‍ സിയാദ്(20), വക്കം ചക്കന്‍വിള വീട്ടില്‍ നസീംഷാ(22), വക്കം എസ്എസ് മന്‍സിലില്‍ ഷിബിന്‍(21) എന്നിവരാണ് അറസ്റ്റിലായത്.

നേരിട്ടോ ഫോണിലൂടെയോ ആളുകളെ പരിചയപ്പെടുകയും അവരെ സൗഹൃദം നടിച്ചു വീട്ടില്‍ വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി നഗ്‌നചിത്രം വീഡിയോയില്‍ പകര്‍ത്തുകയും വാട്‌സ് ആപ്പ്
ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പണം കൈക്കലാക്കുകയുമായിരുന്നു നാലംഗസംഘത്തിന്റെ രീതി.

കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ ആലംകോട് സ്വദേശി പൗള്‍ട്രിഫാം ഉടമയായ മധ്യവയസ്‌കനെ ഇറച്ചിവാങ്ങാനെന്ന ഭാവേന ഒന്നാം പ്രതിയായ യുവതി ഫാമില്‍ചെന്നു പരിചയപ്പെട്ടു.തുടര്‍ന്നു മണനാക്കിലാണു താമസിക്കുന്നതെന്നും വീട്ടില്‍ കാറ് വില്‍പ്പനയ്ക്കായി കിടക്കുന്നതായും അറിയിച്ചു വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഈ സമയം യുവാക്കളായ മൂന്ന് പേര്‍ മധ്യവയസ്‌കനെ കത്തികാട്ടി ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി വീഡിയോ റെക്കോര്‍ഡ് ചെയ്തു.

കൂടാതെ പൗള്‍ട്രിഫാം ഉടമയുടെ കൈയ്യിലുണ്ടായിരുന്ന 17,000 രൂപയും കഴുത്തിലണിഞ്ഞിരുന്ന മൂന്നുപവന്റെ സ്വര്‍ണമാലയും ജാസ്മിന്‍ ഊരിയെടുത്തു.തുടര്‍ന്നു രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. വൈകുന്നേരത്തോടെ പണമെത്തിക്കാം എന്നറിയിച്ചു പുറത്തിറങ്ങിയ പൗള്‍ട്രിഫാം ഉടമ കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങള്‍ പൊലീസിനോടു പറയുകയായിരുന്നു.

മണനാക്കില്‍ വീടുവാടകയ്‌ക്കെടുത്തു ഒറ്റയ്ക്കു താമസിച്ചുവന്നിരുന്ന ജാസ്മിന്‍ ഭര്‍ത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയാണെന്നും പൊലീസ് പറഞ്ഞു. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ആറ്റിങ്ങല്‍ ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Top