പാക്കിസ്ഥാന്റെ ഹണിട്രാപ്പില്‍ കുരുങ്ങി സൈനിക രഹസ്യങ്ങള്‍ കൈമാറിയ ആള്‍ പിടിയില്‍

ജയ്പുര്‍: സ്ത്രീകളുടെ നഗ്‌നചിത്രങ്ങളും പ്രലോഭിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കും പകരമായി നിര്‍ണായ സൈനിക വിവരങ്ങള്‍ പങ്കുവെച്ചതായി രാജസ്ഥാന്‍ സ്വദേശിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ ഹണിട്രാപ്പില്‍ ഇയാള്‍ കുരുങ്ങി വിവരങ്ങള്‍ നല്‍കി വരികയായിരുന്നു. ചാരക്കുറ്റം ചുമത്തി സത്യനാരായണന്‍ പാലിവാള്‍ എന്ന ജയ്സാല്‍മിര്‍ സ്വദേശിയെ കഴിഞ്ഞ ആഴ്ചയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അതിര്‍ത്തിയിലെ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചും പൊഖ്റാന്‍ ഫയറിങ് റേഞ്ചിനേക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നതിന് പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രതിനിധികളായ സ്ത്രീകള്‍ നഗ്‌നചിത്രങ്ങള്‍ പങ്കുവെയ്ക്കുമായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ സത്യനാരായണ്‍ പറഞ്ഞു. അത്തരം ചിത്രങ്ങള്‍ക്കും സംഭാഷണത്തിനുമായി സൈന്യത്തെ സംബന്ധിച്ച കൂടതല്‍ വിവരങ്ങള്‍ അവര്‍ക്ക് പങ്കുവെയ്ക്കാന്‍ തുടങ്ങിയെന്നും സത്യനാരായണ്‍ സമ്മതിച്ചു.

ഒരു ഫേക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഈ സ്ത്രീകളോട് ബന്ധപ്പെട്ടിരുന്നതെന്നും ചോദ്യം ചെയ്യലില്‍ സത്യനാരായണന്‍ പാലിവാള്‍ പറഞ്ഞു. അതിര്‍ത്തിയിലെ സൈന്യത്തിന്റെ നീക്കങ്ങളടക്കമുള്ള നിര്‍ണായ വിവരങ്ങള്‍ അതേ അക്കൗണ്ട് വഴിയാണ് കൈമാറിയതെന്നും അയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രതി സത്യനാരായണ്‍ പാലിവാളിന് വളരെക്കാലമായി ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഹണിട്രാപ്പില്‍ കുടുക്കിയതാണെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാരുടെ ഫോണില്‍നിന്ന് സൈനിക വിവരങ്ങള്‍ കണ്ടെടുത്തുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top