ഗുണമേന്മയുള്ള തേന്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട്, വ്യവസായ വകുപ്പിന്റെ പദ്ധതിയ്ക്ക് ഓഗസ്റ്റില്‍ തുടക്കമാകും

തിരുവനന്തപുരം: തേന്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിന് വ്യവസായവകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതിക്ക് ഓഗസ്റ്റില്‍ തുടക്കം കുറിക്കും. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിക്ക് അന്തിമരൂപമായി. ഗുണമേന്മയുള്ള തേന്‍ ലഭ്യമാക്കുകയും കര്‍ഷകര്‍ക്ക് സ്ഥിരവരുമാനവുമാണ് ലക്ഷ്യം.

സമ്പുഷ്ടമായ പ്രകൃതിസമ്പത്ത് തനിമ ചോരാതെ ശേഖരിച്ച് കേരളത്തിന്റെ പ്രത്യേക ബ്രാന്‍ഡായി വിപണിയിലെത്തിക്കാനാണ് പദ്ധതി. തെരഞ്ഞെടുത്ത മേഖലകളില്‍ 2,500 കര്‍ഷകര്‍ക്ക് തേനീച്ചപ്പെട്ടിയും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യും. സംസ്‌കരിച്ച തേനിനു പുറമെ, ഹണി സ്‌ക്വാഷ്, മെഡിസിനല്‍ ഹണി, ജിന്‍ജര്‍ ഹണി, ഗാര്‍ലിക് ഹണി, അംല ഹണി, അനാര്‍ ഹണി, ടര്‍മെറിക് ഹണി, ഡ്രൈഫ്രൂട്ട് ഹണി, നട്ട്‌സ് ഇന്‍ ഹണി, ഗ്രേപ്‌സ് ഇന്‍ ഹണി, ബീസ് വാക്‌സ്, റോയല്‍ ജെല്ലി, ഹണി ജാം, ഹണി സോപ്പ് തുടങ്ങിയ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കും.

കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന തേന്‍ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റും. തേന്‍കൃഷിക്ക് അനുയോജ്യമായ മേഖലകള്‍ കണ്ടെത്താന്‍ കാര്‍ഷിക സര്‍വകലാശാലയെ ചുമതലപ്പെടുത്തി. തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്കും 10 പെട്ടി വീതം നല്‍കും. പെട്ടി നിര്‍മിച്ചു നല്‍കാനുള്ള ചുമതല കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെ (കാഡ്‌കോ) ഏല്‍പ്പിച്ചു.

ഈച്ചയടക്കമുള്ള പെട്ടിക്കൊപ്പം തേന്‍ ശേഖരിക്കാനുള്ള ഉപകരണം, മുഖാവരണം, പുകയന്ത്രം, പെട്ടി വയ്ക്കാനുള്ള സ്റ്റാന്‍ഡ് എന്നിവയും നല്‍കും. കഴിവ് തെളിയിച്ച കര്‍ഷകര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരുടെ സഹകരണം പ്രയോജനപ്പെടുത്തും. തേന്‍ സംസ്‌കരണ പദ്ധതിയുടെ നടത്തിപ്പിന് സംസ്ഥാന തലത്തിലും ജില്ലകളിലും പ്രത്യേക സമിതി രൂപീകരിക്കും. പ്രാദേശിക തലത്തില്‍ കര്‍ഷകരുടെയും സംരംഭകരുടെയും സമിതികളും രൂപീകരിക്കും. നവംബര്‍- ഡിസംബര്‍ കാലയളവില്‍ പെട്ടികള്‍ വിതരണം ചെയ്യും. ജനുവരി മുതല്‍ തേന്‍ ശേഖരിച്ചു തുടങ്ങും.

Top