സത്യസന്ധര്‍ക്ക് പൊതുമേഖലാ ബാങ്കുകളിലൂടെ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: എടുത്ത വായ്പ തിരിച്ചടക്കുന്ന കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് വീണ്ടും വായ്പ നല്‍കുന്നത് എളുപ്പമാക്കുമെന്ന് പൊതു മേഖലാ ബാങ്കുകള്‍. നടപടിക്രമങ്ങള്‍ മൂലമുണ്ടാകുന്ന തടസ്സങ്ങളോ കാല താമസങ്ങളോ ഇല്ലാതെ വായ്പ നല്‍കാനാണ് തീരുമാനം.

പൊതുമേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുകയാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.രാജ്യത്തുള്ള 20 പൊതുമേഖല ബാങ്കുകള്‍ക്ക് ഈ മാസം 31ന് മുമ്പായി 88,139 കോടി രൂപ നല്‍കാന്‍ തീരുമാനമായതായി സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കാനാണ് നടപടി. ഇതോടൊപ്പം ബാങ്കിങ് മേഖലയില്‍ പുതിയ പരിഷ്‌കാര നടപടികള്‍ കൂടി കൈകൊണ്ടതായും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എട്ട് ലക്ഷം കോടി രൂപയുടെ കിട്ടാകടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലുള്ളത്. വലിയ തുക വായ്പ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന് കേന്ദ്ര മന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. വായ്പകള്‍ തിരിച്ചടക്കാത്തവര്‍ക്കെതിരെ കാര്യമായ നടപടിയെടുക്കാനും തീരുമാനമുണ്ട്.

Top