Honda to double Navi production to 1 lakh units per annum

ഹോണ്ട നവിയുടെ വില്‍പ്പന അര ലക്ഷം യൂണിറ്റ് പിന്നിട്ട് ചരിത്ര നേട്ടം കൈവരിച്ചതായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ(എച്ച് എം എസ് ഐ). വിപണിയിലെത്തി ആറു മാസത്തിനകമാണു ‘നവി’ യുടെ വില്‍പ്പന 50,000 യൂണിറ്റിലെത്തിയത്.

വിപണിയുടെ താല്‍പര്യം പരീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫെബ്രുവരിയിലെ ഓട്ടോ എക്‌സ്‌പോയിലാണു ഹോണ്ട ‘നവി’ അനാവരണം ചെയ്തത്. 40,000 രൂപ വില നിശ്ചയിച്ച ‘നവി’ ഏപ്രിലോടെ വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്കുമെത്തി.

അടുത്തയിടെ അത്യാവശ്യ വസ്തുക്കള്‍ സൂക്ഷിക്കാനായി ‘നവി’യില്‍ യൂട്ടിലിറ്റി ബോക്‌സും ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്.വിപണി മികച്ച സ്വീകരണം നല്‍കിയ സാഹചര്യത്തില്‍ രാജസ്ഥാനിലെ തപുകര ശാലയില്‍ ‘നവി’ ഉല്‍പ്പാദനം ഇരട്ടിയാക്കാനും ഹോണ്ട തീരുമാനിച്ചിട്ടുണ്ട്.

വര്‍ഷാവസാനത്തോടെ ഇന്തൊനീഷയെ പിന്തള്ളി ആഗോളതലത്തില്‍ തന്നെ ഹോണ്ടയുടെ ഏറ്റവും വലിയ വിപണിയായി മാറാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്കായി വികസിപ്പിച്ചതെങ്കിലും ‘നവി’ ഇപ്പോള്‍ നേപ്പാളിലും വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്.

കഴിഞ്ഞ മാസം 500 ‘നവി’യാണു ഹിമാലയന്‍ രാജ്യമായ നേപ്പാളില്‍ വില്‍പ്പനയ്‌ക്കെത്തിയതെന്നു ഗുലേറിയ വെളിപ്പെടുത്തി. ക്രമേണ ബംഗ്ലദേശ്, ശ്രീലങ്ക തുടങ്ങിയ സാര്‍ക് രാജ്യങ്ങളിലും ‘നവി’ ലഭ്യമാക്കാന്‍ ഹോണ്ട ആലോചിക്കുന്നുണ്ട്. ‘നവി’യുടെ കാര്യത്തില്‍ മാത്രമല്ല, മൊത്തത്തിലുള്ള ഇരുചക്രവാഹന വില്‍പ്പനയിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്കു കഴിഞ്ഞതായി എച്ച് എം എസ് ഐ അവകാശപ്പെട്ടു.

ദീപാവലി ആഘോഷവേളയില്‍ രാജ്യത്തെ മൊത്തം വില്‍പ്പന 2.80 കോടി യൂണിറ്റ് പിന്നിട്ടതോടെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വില്‍പ്പന വളര്‍ച്ച നേടുന്ന കമ്പനിയുമായി എച്ച് എം എസ് ഐ മാറിയിട്ടുണ്ട്. ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്.

ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന വിപണികളിലൊന്നാണിത് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ കീത്ത മുരമാറ്റ്‌സു അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഇരുചക്രവാഹന വ്യവസായം 13% വളര്‍ച്ച നേടുമ്പോള്‍ എച്ച് എം എസ് ഐ 24% വില്‍പ്പന വളര്‍ച്ച നേടിയാണു മുന്നേറുന്നതെന്നും അദ്ദേഹം അറിയിച്ചു. മികച്ച വളര്‍ച്ചയുടെ പിന്‍ബലത്തില്‍ രാജ്യത്തെ വിപണി വിഹിതം രണ്ടു ശതമാനം വര്‍ധനയോടെ 26 ശതമാനത്തിലെത്തിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

രാജ്യത്തെ നാലു നിര്‍മാണശാലകളും പൂര്‍ണ ശേഷിയിലാണു പ്രവര്‍ത്തിക്കുന്നതെന്നും മുരമാറ്റ്‌സു വ്യക്തമാക്കി. മനേസാര്‍(ഹരിയാന), തപുകര(രാജസ്ഥാന്‍), നര്‍സാപുര(കര്‍ണാടക), വിത്തല്‍പൂര്‍ (ഗുജറാത്ത്) ശാലകളില്‍ നിന്നായി ഒരു ലക്ഷം യൂണിറ്റാണു കമ്പനിയുടെ വാര്‍ഷിക ഉല്‍പ്പാദനശേഷി.

ഇന്ത്യയിലെ ടച് പോയിന്റുകളുടെ എണ്ണം 4,800 ആയി ഉയര്‍ത്താനും എച്ച് എം എസ് ഐയ്ക്കു കഴിഞ്ഞിട്ടുണ്ട്. വരുന്ന മാര്‍ച്ചിനകം പുതിയ 500 ടച് പോയിന്റ് കൂടി തുറക്കാനും കമ്പനി ലക്ഷ്യമിട്ടിട്ടുണ്ട്.

Top