സ്വവര്‍ഗാനുരാഗികള്‍ പേടിക്കണ്ട: കണ്‍വേര്‍ഷന്‍ തെറാപ്പിക്കു നിരോധനമേര്‍പ്പെടുത്തി

ലണ്ടന്‍: സ്വവര്‍ഗാനുരാഗികളെ കണ്‍വേര്‍ഷന്‍ തെറാപ്പിക്കു വിധേയമാക്കി സ്വവര്‍ഗാനുരാഗത്തില്‍ നിന്നു പിന്തിരിപ്പിക്കുന്ന നടപടി ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചു. 10 ലക്ഷത്തിലധികം എല്‍ജിബിടി വിഭാഗത്തില്‍പ്പെട്ടവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പിനെ തുടര്‍ന്നാണു നിരോധനം ഏര്‍പ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്ത രണ്ടു ശതമാനം പേര്‍ നിര്‍ബന്ധിത ‘കണ്‍വേര്‍ഷന്‍ തെറാപ്പി’ വിധേയമായിട്ടുണ്ടെന്നു സമ്മതിച്ചു.

സ്വവര്‍ഗാനുരാഗികളെ വിവിധ ചികിത്സാ രീതികളിലൂടെയും കൗണ്‍സലിങിലൂടെയും സ്വവര്‍ഗാനുരാഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന രീതിയാണു ‘കണ്‍വേര്‍ഷന്‍ തെറാപ്പി’യില്‍ സ്വീകരിക്കുന്നത്. വിവിധ മതസംഘടനകളും, ആരോഗ്യ പ്രവര്‍ത്തകരുമാണ് ഇതിനു പിന്നിലുള്ളത്. കണ്‍വേര്‍ഷന്‍ തെറാപ്പികള്‍ തടയുന്നതിനു നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു.

വൈദ്യശാസ്ത്രപരമായോ ആത്മീയമായോ എന്തു സഹായം ലഭിക്കുന്നതിന് ഇതു തടസ്സമല്ലെന്നും അവര്‍ പറഞ്ഞു. ”സമൂഹത്തിലെ എതിര്‍പ്പിനെ ഭയന്നു തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ ആരും ഭയക്കേണ്ടതില്ല. സ്വവര്‍ഗാനുരാഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാന്‍ ഉതകുന്ന സുസ്ഥിര നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക”- തെരേസ മേയ് പറഞ്ഞു.

Top