ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ് എന്നതിന് തെളിവാണ് ഇന്നലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ട്. റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും മോശം സ്ഥിതിയിലാണ് എത്തിയിരിക്കുന്നത് എന്നതാണ് ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. 2017-2018 സാമ്പത്തിക വര്‍ഷം റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം 98.44 ശതമാനത്തിലാണ് എത്തിയിരിക്കുന്നത്.
പ്രവര്‍ത്തന അനുപാതം അഥവ ഓപ്പറേറ്റിങ് റേഷ്യോ എന്ന് പറഞ്ഞാല്‍ വരുമാനവും ചെലവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന കണക്കാണ്.98.44 ശതമാനം എന്ന അനുപാതം സൂചിപ്പിക്കുന്നത്,100 രൂപ വരുമാനമുണ്ടാക്കാന്‍ റെയില്‍വേയ്ക്ക് 98.44 രൂപ ചെലവഴിക്കേണ്ടിവരുന്നു എന്നാണ്. സിഎജി കണക്ക് പ്രകാരം 2017-18 കാലത്ത് ഇന്ത്യന്‍ റെയില്‍വേ 1,665.61 കോടിയുടെ മിച്ച വരുമാനമാണുണ്ടാക്കിയത്. മുന്‍വര്‍ഷത്തെ വരുമാനത്തില്‍66.10 ശതമാനം കുറവാണിത്.
എന്‍ടിപിസി, ഐആര്‍സിഒഎന്‍ എന്നിവയില്‍നിന്ന് ചരക്കുകൂലി ഇനത്തില്‍ ലഭിച്ച മുന്‍കൂര്‍ തുകകൂടി ഇല്ലായിരുന്നെങ്കില്‍ റെയില്‍വേ 5,676.29 കോടിയുടെ നഷ്ടമുണ്ടാക്കുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ വരവ് ചെലവ് അനുപാതം 102.66 ശതമാനം രേഖപ്പെടുത്തുമായിരുന്നെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ദൈനംദിന പ്രവര്‍ത്തന ചെലവുകള്‍ക്ക് തുക കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ ചരക്ക് ഗതാഗതത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 95 ശതമാനവും യാത്രാ സര്‍വീസുകളില്‍നിന്നുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്.
റെയില്‍വേയുടെ പ്രവര്‍ത്തനത്തിലെ കാര്യക്ഷമതയില്ലായ്മയും മോശംസാമ്പത്തികസ്ഥിതിയും സൂചിപ്പിക്കുന്നതാണ് 98.44 എന്ന ദയനീയമായ ഈ വരവുചെലവ് അനുപാതം. ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുറമെനിന്നുള്ള വലിയ സാമ്പത്തിക സഹായം ആവശ്യമായിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.