തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി. പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് നടപടി.
ഇപ്പോള്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായ ഗോപാലകൃഷ്ണനും ടി.പി സെന്‍കുമാറും തമ്മില്‍ മുമ്പേ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.
മുന്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാര നടപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കിയ സെന്‍കുമാര്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പോലീസ് മേധാവി സ്ഥാനത്ത് തിരികെ എത്തിയത്. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്.
ജൂൺ 30 ന് സെൻകുമാർ സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കെ ഇപ്പോൾ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് ഉദ്യോഗസ്ഥരെയാകെ ഞെട്ടിച്ചിട്ടുണ്ട്.
സെൻകുമാർ സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചേക്കും.