അവസാനം ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് ക്ലോറിസ് ലീച്ച്മാന്‍ വിടവാങ്ങി

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാന്‍ (94) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കാലിഫോര്‍ണിയയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

ഏഴ് പതിറ്റാണ്ടിലേറെക്കാലം സിനിമാരംഗത്ത് നിറഞ്ഞു നിന്ന ക്ലോറിസ് സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി. ദ ലാസ്റ്റ് പിക്ചര്‍ ഷോയിലെ (1971) അഭിനയത്തിന് ഓസ്‌കര്‍ പുരസ്‌കാരവും ബാഫ്ത പുരസ്‌കാരവും സ്വന്തമാക്കി. എട്ട് പ്രൈംടൈം എമ്മി പുരസ്‌കാരവും ഒരു ഡേ ടൈം എമ്മി പുരസ്‌കാരവും സ്വന്തമാക്കി.

1926 ഏപ്രില്‍ 20 ന് അമേരിക്കയിലെ ഡെസ് മൊയ്‌നിലാണ് ജനനം. കൗമാരപ്രായത്തില്‍ തന്നെ നാടക രംഗത്ത് സജീവമായി. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരി പഠനത്തിന് ചേര്‍ന്നു. പിന്നീട് ഗാമ ഫൈ ബീറ്റയിലെത്തി. അഭിനേതാക്കളായ പോള്‍ ലിന്‍ഡെ, ഷാര്‍ലറ്റ് റേ എന്നിവര്‍ ഗാമ ഫൈ ബീറ്റയിലെ ക്ലോറിസിന്റെ സഹപാഠികളായിരുന്നു. 1946 ല്‍ മിസ് അമേരിക്ക സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തശേഷം ക്ലോറിസ് ടെലിവിഷനിലും സിനിമകളിലും സജീവമായി.

1947 ല്‍ പുറത്തിറങ്ങിയ കാര്‍നേജി ഹാള്‍ ആണ് ആദ്യചിത്രം. കിസ് മി ഡെഡ്ലി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. ദ ലാസ്റ്റ് പിക്ചര്‍ ഷോ, യെസ്റ്റര്‍ഡേ, എ ട്രോള്‍ ഇന്‍ സെന്‍ട്രല്‍ പാര്‍ക്ക്, നൗ ആന്റ് ദെന്‍, സ്പാഗ്ലിഷ്, എക്സ്പെക്ടിങ് മേരി, യു എഗൈന്‍, ദ വിമണ്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. ഒട്ടനവധി ടെലിവിഷന്‍ ഷോകളിലും ടെലി ഫിലിമുകളിലും വേഷമിട്ടു. ഹൈ ഹോളിഡേയാണ് അവസാനമായി വേഷമട്ട ചിത്രം. 2020 ല്‍ ഷൂട്ടിങ് പൂര്‍ത്തിയായ ഈ ചിത്രം ഇനിയും പുറത്തിറങ്ങിയിട്ടില്ല.

1953 ല്‍ ക്ലോറിസ് ഹോളിവുഡ് നടനും സംവിധായകനുമായിരുന്ന ജോര്‍ജ്ജ് എംഗ്ലണ്ടിനെ ലീച്ച്മാന്‍ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അഞ്ചുമക്കളുണ്ട്. 1979 ല്‍ ഇവര്‍ വിവാഹമോചിതരായി.

Top