അവധി പ്രഖ്യാപനം വൈകി; എറണാകുളത്തെ സ്കൂളുകൾ ആശയക്കുഴപ്പത്തിൽ

കളക്റ്ററുടെ അവധി പ്രഖ്യാപനം വൈകിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലായി എറണാകുളത്തെ സ്കൂളുകൾ. രാവിലെ 8.25 നാണ് ജില്ലാ കളക്റ്റർ എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിനകം നിരവധി കുട്ടികൾ സ്‌കൂളുകളിൽ എത്തിയിരുന്നു. പിന്നാലെ കളക്ടര്‍റുടെ വിശദീകരണമെത്തി.

രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത് എന്നാണ് കളക്ടറുടെ വിശദീകരണം. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്നും കളക്ടര്‍ പുതിയ അറിയിപ്പില്‍ വ്യക്തമാക്കി. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ക്ക് വൈകീട് വരെ പ്രവര്‍ത്തനം തുടരാമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ഉള്‍പ്പടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ഇടുക്കി-പത്തനംതിട്ട കളക്ടര്‍മാർ അറിയിച്ചു. തൃശൂരില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ലെന്നും പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.

Top