ഭാര്യയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്നു; 8 വര്‍ഷത്തിന് ശേഷം സത്യം പുറത്ത്, ഭര്‍ത്താവ് പിടിയില്‍

പത്തനംതിട്ട: ഭാര്യയെ ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊന്ന കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. തേവലക്കര സ്വദേശി ഷിഹാബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായിരുന്ന പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയാണ് 2015 ജൂണ്‍ 17ന് ശാസ്താംകോട്ട കല്ലുംമൂട്ട് കടവില്‍ തടാകത്തില്‍ മരിച്ചത്.

എട്ട് വര്‍ഷം മുന്‍പ് ബോട്ട് ജെട്ടിയില്‍ നിന്നും വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയിലാണ് ഷജീറയെ ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയില്‍ മൂന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. ഷജീറയുടെ ബന്ധുക്കളുടെ പരാതിയില്‍ 2017 ല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.

കൊല്ലം തേവലക്കര പാലക്കല്‍ മുറിയില്‍ ബദരിയ മന്‍സിലില്‍ ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു പുനലൂര്‍ വാളക്കോട് കണ്ണങ്കര വീട്ടില്‍ ഷജീറ. വിവാഹം കഴിഞ്ഞ് ഏഴാം മാസം ഷജീറ കൊല്ലപ്പെട്ടു. വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് ഷിഹാബ് നിരന്തരം ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഫോണ്‍ ചെയ്യാന്‍ പോലും ഷജീറയെ അനുവദിച്ചിരുന്നില്ല.

കൊലപാതകം നടന്ന ദിവസം കരിമീന്‍ വാങ്ങാമെന്ന പേരിലാണ് മണ്‍റോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയുമായി ഷിഹാബ് എത്തിയത്. കരിമീന്‍ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി. ആറരയോടെ ജങ്കാറില്‍ കല്ലുമൂട്ടില്‍ കടവില്‍ തിരികെ എത്തി. തലവേദനയാണെന്ന് പറഞ്ഞ് ഷിഹാബ് ഇരുട്ടും വരെ ഇവിടെ തുടര്‍ന്നു. തുടര്‍ന്ന് വെളിച്ച സൗകര്യമില്ലാത്ത കടവില്‍ നിന്ന് ഷെജീറയുമായി ബോട്ട് ജെട്ടിയിലേക്ക് നടത്തിച്ചു. പിന്നീട് ആരും കാണാതെ ഷജീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ആള്‍ക്കാര്‍ കൂടിയപ്പോള്‍ അബദ്ധത്തില്‍ കാല്‍തെറ്റി വീണതെന്ന നിലയില്‍ ഷിഹാബ് അഭിനയിച്ചു.

എന്നാല്‍ സംഭവം ആരും നേരില്‍ക്കണ്ടിട്ടില്ല. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. ക്രൈം ബ്രാഞ്ച് സിഐ ഷിബു പാപ്പച്ചന്‍, എസ്‌ഐമാരായ ആന്‍ഡ്രിക് ഗ്രോമിക്, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തിയത്.

 

Top