ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കി; അച്ഛന് 90 വര്‍ഷം കഠിന തടവ്

 

കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ അച്ഛന് 90 വര്‍ഷം കഠിന തടവ്. തളിപ്പറമ്പ് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂര്‍ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഐപിസി 377 പ്രകാരം 10 വര്‍ഷവും പോക്‌സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വര്‍ഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും. ഒന്നേകാല്‍ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. 2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്. നിരവധി തവണ പീഡനം ഉണ്ടായെന്നാണ് പരാതി. പയ്യന്നൂര്‍ പൊലീസാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം, പത്തനംതിട്ട തട്ടയില്‍ ഓടുന്ന ബസില്‍ 17 കാരന് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ അടൂര്‍ പത്തനംതിട്ട റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലാണ് സംഭവം നടന്നത്. പിന്‍സീറ്റ് യാത്രക്കാരനായിരുന്നു 17 കാരനെ ഒപ്പമിരുന്ന് യാത്ര ചെയ്തയാള്‍ ഉപദ്രവിച്ചെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ അടൂര്‍ സ്വദേശിക്കെതിരെ കൊടുമണ്‍ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

 

Top