മദ്യപിക്കാന്‍ പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ ഇറക്കിവിട്ട് വീടിന് തീയിട്ടു; യുവാവ് പിടിയില്‍

കാവാലം: മാതാപിതാക്കളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടശേഷം വീട് പെട്രോളൊഴിച്ച് കത്തിച്ചകേസിലെ പ്രതിയെ അറസ്റ്റുചെയ്തു. മദ്യപിക്കാന്‍ പണം നല്‍കാത്തതിലുള്ള ദേഷ്യത്തിലാണ് ബുധനാഴ്ച രാത്രി 10:30ന് കേസിനാസ്പദമായ സംഭവം നടന്നത്.

കാവാലം പഞ്ചായത്ത് 13-വാര്‍ഡില്‍ കുന്നുമ്മ വെളിവാക്കല്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ സുധീഷി(24)നെയാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റുചെയ്ത്. മദ്യപിക്കാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതിലുള്ള ദേഷ്യത്തില്‍ മാതാപിതാക്കളെ കോടാലി കാണിച്ച് ഭീഷണിപ്പെടുത്തുകയും വീടിനുളളിലെ അലമാര കോടാലികൊണ്ട് വെട്ടിപ്പൊളിക്കുകയും പിന്നീട് വീട്ടില്‍നിന്ന് ഇറക്കിവിട്ടശേഷം വീട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

അതിനുശേഷം ഒളിവില്‍ പോയ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പുളിങ്കുന്ന് പോലീസ് ആലപ്പുഴയില്‍നിന്നു പിടികൂടുകയായിരുന്നു. ഇന്‍സ്പെക്ടര്‍ എസ് നിസാം, സബ്ബ് ഇന്‍സ്പെക്ടര്‍ എം.ജെ. തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിഖില്‍ സുദേശന്‍, സി.പി.ഒ ശ്രീരഞ്ച് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

Top