‘അയാളുടെ തന്നെ 20, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്’: സന്തോഷ് വര്‍ക്കിയെപ്പറ്റി നിത്യ മേനോന്‍

തെന്നിന്ത്യന്‍ സിനിമകളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് നിത്യ മേനോന്‍. ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തീയേറ്റര്‍ റെസ്‌പോണ്‌സ് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കിയെന്നയാള്‍ നിത്യ മേനോനെ തനിക്ക് വിവാഹം കഴിക്കണം എന്ന തരത്തിലൊക്കെ നിരവധി ഇടങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയുടെ പ്രവര്‍ത്തികളോട് പ്രതികരിച്ചിരിക്കുകയാണ് നിത്യ മേനോന്‍. ബിഹൈൻഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യങ്ങള്‍ തുറന്ന് പങ്കുവെച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഒരുപാട് രീതിയില്‍ അയാള്‍ തന്നെ കുറെ കഷ്ടപ്പെടുത്തിയെന്നും, തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നുമാണ് നിത്യ പറയുന്നത്.

‘അയാള്‍ പറയുന്നത് ഒക്കെ കേട്ട് അതൊക്കെ വിശ്വസിച്ചാല്‍ നമ്മളാകും മണ്ടന്‍മാര്‍. കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അഞ്ചാറ് വര്‍ഷമായി അയാള്‍ പുറകെയാണ്. ആളുകള്‍ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങള്‍. ശരിക്കും ഞാന്‍ ആയത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. എനിക്ക് ഇതില്‍ ഒന്നും തന്നെ ഇടപെടാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ്. എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് പൊലീസില്‍ പരാതി കൊടുക്കണമെന്നൊക്കെ. പക്ഷെ ഓരോത്തര്‍ക്കും ഓരോത്തരുടെ ജീവിതമാണല്ലോ, എനിക്ക് എന്റെ ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ കുറെ കാര്യങ്ങളുണ്ട്. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് എനിക്ക് അയാള്‍ വിളിച്ചാല്‍ അവരോട് ബ്ലോക്ക് ചെയ്യണം എന്ന് പറയേണ്ടിവരെ വന്നിട്ടുണ്ട്. അയാളുടെ തന്നെ 20, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും വിളിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഒരു കീടം പോലെയാണ് അയാള്‍,’നിത്യ പറയുന്നു.

ഇന്ദു വി.എസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആര്‍ട്ടിക്കിള്‍ 19 (1) (എ) ആണ് നിത്യയുടെ ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. ഒടിടിയിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായയമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടി നിത്യ മേനോൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി ഈ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. മലയാളത്തിലെ ഒരു യുവ നടനാണ് ഭാവി വരൻ എന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകളെ നിത്യ മേനോൻ തള്ളി കളഞ്ഞിരുന്നു.

 

Top