മകളെ വിവാഹം ചെയ്യാന്‍ അനുവദിച്ചില്ല; കണ്ണൂരില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ മകളെ വിവാഹം ചെയ്യാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. ഇരിക്കൂര്‍ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. തയ്യില്‍ സ്വദേശി അക്ഷയ് ആണ് രാജേഷിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷ് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. സുഹൃത്തിനൊപ്പമാണ് പ്രതി അക്ഷയ് രാജേഷിന്റെ വീട്ടില്‍ എത്തിയത്. രാജേഷിന്റെ തലയിലും മുഖത്തും വെട്ടേറ്റു. രാജേഷിന്റെ മകളും പ്രതിയും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മകളെ വിവാഹം ചെയ്തു നല്‍കണമെന്ന് പ്രതി രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രാജേഷ് ഇതിന് തയ്യാറായിരുന്നില്ല. പകരം കാസര്‍ഗോഡ് സ്വദേശിക്ക് മകളെ വിവാഹം ചെയ്തു നല്‍കി. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ഇതാദ്യമല്ല രാജേഷിനെ ആക്രമിക്കാന്‍ പ്രതി ശ്രമിക്കുന്നത്. ഇതിനുമുന്‍പും അക്ഷയ് രാജേഷിനെ ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു.

Top